കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെയും മറ്റും പേരുപറയാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്‌നയുടെയും സന്ദീപ് നായരുടെയും വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി ഇൗ വിഷയം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നു പരിഗണിക്കും.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രൈംബ്രാഞ്ചിനോട് കേസിന്റെ ഫയലുകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്ക് കൈമാറാനും ഇവ പരിശോധിച്ച് അന്വേഷണം നടത്തുന്ന കാര്യം കോടതി തീരുമാനിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് മേയ് 19 ന് ഇൗ രേഖകൾ പരിശോധിച്ച് അന്വേഷണം നടത്താൻ രണ്ട് കേസുകൾ പ്രിൻസിപ്പൽ സെഷൻസ് കോടതി രജിസ്റ്റർ ചെയ്തിരുന്നു. ഇവയാണ് ഇന്നു പരിഗണിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുള്ള കേസുകളുടെ ചുമതല എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ്. നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പ്രാഥമിക കുറ്റപത്രം നൽകിയിരുന്നു. ഇങ്ങനെ കോടതിയുടെ പരിഗണനയിലിരിക്കെ ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിന് വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി രണ്ടു കേസുകളും റദ്ദാക്കിയത്. നിയമപ്രകാരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അന്വേഷണത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കിയതോടെയാണ് അന്വേഷണത്തിനായി കോടതി നടപടിയെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |