കോവളം: മകൻ രാഹുൽ ളോഹ അണിഞ്ഞ് വൈദികനായി തിരികെ എത്തുന്നത് കാണാൻ ഇനി സ്റ്റെല്ലസ് തീരത്ത് ഉണ്ടാകില്ല. കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തിലാണ് പൂന്തുറ ചേര്യാമുട്ടം സ്വദേശി ഡേവിഡ്സൺ എന്ന സ്റ്റെല്ലസ് മരിച്ചത്. മക്കളായ രാഗിയുടെയും മാളുവിന്റെ വിവാഹം നല്ലതുപോലെ നടത്തണമെന്നതും അയാളുടെ സ്വപ്നമായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30ഓടെയാണ് ചേച്ചിയുടെ മകളുടെ ഭർത്താവ് തോമസ്, നെപ്പോളിയൻ, വള്ളത്തിന്റെ ഉടമ ഡാർവിൻ എന്നിവരോടൊപ്പം സ്റ്റെല്ലസ് കടലിൽ പോയത്.
തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോൾ ശക്തമായ കാറ്റും കോളും കാരണം മടങ്ങി വരാൻ തീരുമാനിച്ചു. എന്നാൽ തീരത്തെത്താൻ കഷ്ടിച്ച് 200 മീറ്റർ മാത്രമുള്ളപ്പോൾ ശക്തമായ തിരയിൽ വള്ളം തലകീഴായി മറിഞ്ഞു. തോമസും നെപ്പോളിയനും വള്ളത്തിലും സ്റ്റെല്ലസും ഡാർവിനും തൊട്ടടുത്തുള്ള തുറമുഖ കമ്പനിയുടെ ബോയിലും തൂങ്ങിക്കിടന്നെങ്കിലും സ്റ്റെല്ലസ് മുങ്ങിത്താഴുകയായിരുന്നു.
രണ്ട് മണിക്കൂർ കടലിൽ കഴിഞ്ഞ തോമസും നെപ്പോളിയനും വള്ളത്തിൽ പിടിച്ച് നീന്തിക്കയറുകയും ഡാർവിനെ തീരസംരക്ഷണസേന രക്ഷിക്കുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |