തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ പ്രമേയം പാസ്സാക്കണമെന്ന ആവശ്യത്തിൽ നിയമസഭാ കാര്യോപദേശകസമിതി യോഗം കൂടി തീരുമാനിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ഷാഫി പറമ്പിലും മറ്റ് പലരും ഈ ആവശ്യമുന്നയിച്ചിട്ടുണ്ടെന്ന് ജില്ലാ പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സ്പീക്കർ അറിയിച്ചു.
ലക്ഷദ്വീപിൽ നടക്കുന്നത് ജനാധിപത്യ സംവിധാനത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും ചിന്തിക്കുന്ന ആർക്കും ഉൾക്കൊള്ളാനാവാത്തതാണ്. മൗലികാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നെന്ന് ഉറപ്പാക്കാൻ കേന്ദ്രം ഇടപെടണം.
സഭയ്ക്ക് പുറത്ത് മതനിരപേക്ഷതയെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും പറയുന്നതും രാഷ്ട്രീയമാണ്. അത് സ്പീക്കർ പറഞ്ഞു കൊണ്ടേയിരിക്കും. അത് അവകാശവും ഉത്തരവാദിത്വവുമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാതെയുള്ള രാഷ്ട്രീയം സ്പീക്കർക്ക് പറയാം. സഭയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ച് കാലാനുസൃതമായ മാറ്റങ്ങളോടെ മുന്നോട്ട് പോകും. സഭാസമിതികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കും.
ഇ-സഭ, സഭ ടി.വി എന്നിവയ്ക്ക് മുൻഗണന നൽകും. നിയമസഭയെ കടലാസ് രഹിതമാക്കും. രാജ്യസഭാ, ലോക്‌സഭാ ടി.വികളുടെ മാതൃകയിൽ സഭ ടി.വിയെ മാറ്റും. പൂർണമായും ഇ- സഭ ആകുന്നതോടെ 25 കോടിയുടെ ലാഭമാണ് വർഷം ഉണ്ടാകുക. സഭയിലെ ഇ- ലൈബ്രറി പൊതുജനങ്ങൾക്കും ഉപയോഗപ്പെടുന്ന വിധത്തിലാക്കും. 1.10 ലക്ഷം പുസ്തകങ്ങളുള്ള നിയമസഭാ ലൈബ്രറിയും പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
സഭയിൽ സ്പീക്കറെ 'സർ' എന്ന് സംബോധന ചെയ്യുന്നത് ശീലത്തിന്റെ ഭാഗമായിട്ടാണ്. ഇതിൽ മാറ്റം വേണമെങ്കിൽ കക്ഷിനേതാക്കളുമായി കൂടിയാലോചിക്കണം. ചർച്ച ചെയ്ത് നടപടിയെടുക്കും. നിയമസഭയിൽ വരുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം ലഭിക്കുന്നെന്ന് ഉറപ്പാക്കാൻ നടപടിയെടുക്കുമെന്നും സ്പീക്കർ വ്യക്തമാക്കി.
രാജയുടെ സത്യപ്രതിജ്ഞ:
നിയമവകുപ്പ് പരിശോധിക്കും
ദേവികുളം അംഗം എ. രാജ ദൈവ നാമത്തിലോ സഗൗരവത്തിലോ സത്യപ്രതിജ്ഞ ചെയ്യാത്തത് സംബന്ധിച്ച് പരിശോധിക്കാൻ നിയമവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്..
രമയുടെ സത്യപ്രതിജ്ഞയും
പരിശോധിക്കും
വടകര അംഗം കെ.കെ. രമയുടെ സത്യപ്രതിജ്ഞയിൽ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന്, ടി.പി. ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തിയത് സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടിയായി സ്പീക്കർ പറഞ്ഞു. ഇത്തരത്തിലുള്ള പ്രദർശനങ്ങൾ പാടില്ലെന്ന് പെരുമാറ്റച്ചട്ട സംഹിതയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക കക്ഷിയായി പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള രമയുടെ കത്ത് പരിശോധിച്ചുവരികയാണ്.
തൂക്കിക്കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെ: കെ.കെ.രമ
തിരുവനന്തപുരം: ഭർത്താവിന്റെ ചിത്രം സാരിയിൽ പതിപ്പിച്ച് നിയമസഭയിൽ വന്നതിൽ ചട്ടലംഘനമൊന്നുമില്ലെന്ന് കെ.കെ.രമ. എല്ലാം പരിശോധിച്ച് തന്നെയാണ് അങ്ങനെ ചെയ്തത്. അത് സ്പീക്കർ പരിശോധിക്കട്ടെയെന്നും എന്നിട്ട് തൂക്കിക്കൊല്ലാൻ വിധിക്കുന്നെങ്കിൽ അങ്ങനെ ചെയ്യട്ടെയെന്നും രമ പറഞ്ഞു.
വടകര എം.എൽ.എ കെ.കെ രമ. ടി.പി. ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സഭയിലെത്തി സത്യപ്രതിജ്ഞ ചെയ്ത സംഭവം സത്യപ്രതിജ്ഞാ ലംഘനമാണോയെന്ന് പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞിരുന്നു- ഇതിനെക്കുറിച്ചായിരുന്നു പ്രതികരണം.
എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാൻ ആ ബാഡ്ജ് ധരിച്ചെത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടിത്തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തിൽ ഉൾപ്പെട്ടതായിരുന്നോ. അല്ലെന്നാണ് എന്റെ അറിവ്. ഇതിലും വലിയത് പ്രതീക്ഷിച്ചതാണ്. ആദ്യം മുതൽക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവർ- കെ.കെ രമ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |