മഴ ശമിച്ചിട്ടും നിറഞ്ഞൊഴുകി നദികൾ
പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് ജില്ലയിലെ നാലു താലൂക്കുകളിലായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പത്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ 176 പേർ കഴിയുന്നു. കോഴഞ്ചേരി, തിരുവല്ല, മല്ലപ്പള്ളി, കോന്നി താലൂക്കുകളിലാണ് ക്യാമ്പുകൾ.മഴയ്ക്ക് ഇന്നലെ ശമനമുണ്ടായെങ്കിലും നദികൾ നിറഞ്ഞൊഴുകുന്നതിനാൽ തീരങ്ങളിലെ ആശങ്കമാറിയിട്ടില്ല. പമ്പ, അച്ചൻകാവിൽ ആറുകൾ കലങ്ങി മറിഞ്ഞൊഴുകുകയാണ്. ഒഴുകിയെത്തിയ കൂറ്റൻ തടികൾ റാന്നിയിലെ കോസ് വേകളുടെ തൂണുകളിൽ തട്ടിനിന്നു. കോന്നി വനമേഖലയിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഉരുൾപൊട്ടലുണ്ടായതായും സംശയിക്കുന്നു. പല വീടുകളിലേക്കും മഴവെള്ളം ഒഴുകിക്കയറിയത് ഇന്നലെ ഉച്ചയോടെ ഒഴിഞ്ഞു.
കോഴഞ്ചേരി താലൂക്കിലെ രണ്ടു ക്യാമ്പുകളിലായി നാല് കുടുംബത്തിലെ 13 പേരാണുള്ളത്. തിരുവല്ല താലൂക്കിൽ അഞ്ചു ക്യാമ്പുകളിലായി 22 കുടുംബങ്ങളിലെ 84 പേരാണ് കഴിയുന്നത്. മല്ലപ്പള്ളി താലൂക്കിലെ ഒരു ക്യാമ്പിൽ ഒരു കുടുംബത്തിലെ നാലു പേരുണ്ട്.
കോന്നിയിൽ രണ്ടു ക്യാമ്പുകളിലായി 28 കുടുംബത്തിലെ 75 പേരുണ്ട്. കോവിഡ് രോഗ ലക്ഷണമുള്ള അഞ്ചുപേർ ക്യാമ്പിലുണ്ട്.
കോഴഞ്ചേരി, റാന്നി, മല്ലപ്പള്ളി കോന്നി താലൂക്കുകളിലായിമഴയിൽ അഞ്ചു പേരുടെ വീടുകൾ ഭാഗികമായി തകർന്നു.
കാർഷിക വിളകൾ വൻതോതിൽ നശിച്ചു
പന്തളം: മഴയിൽ നശിച്ചത് ലക്ഷങ്ങളുടെ കാർഷിക വിളകളാണ്.
ഓണം വിപണി ലക്ഷ്യമിട്ട് നട്ട ഏത്തവാഴ, ചേന, ചേമ്പ്, കാച്ചിൽ, മരച്ചീനി ,ഇഞ്ചി തുടങ്ങിയവയ്ക്ക് പുറമെ പച്ചക്കറികളും നശിച്ചു. കുരമ്പാല, പൂഴിക്കാട് മേഖലയിലെ ഇരുപതോളം ഏക്കറിലുള്ള മാവനാൽ, മണ്ണിയവൽ, ഓണംകോട് ഏലാകളിലാണ് വൻനാശം. പറന്തൽഐരാണിക്കുടി വലിയതോട് കവിഞ്ഞൊഴുകിയാണ് ഇവിടെ വെള്ളം കയറിയത്.
പൂഴിക്കാട് പനയ്ക്കലയ്യത്ത് ചന്ദ്രശേഖരൻ പിള്ള, മനോജ്ഭവനിൽ മാധവക്കുറുപ്പ്, ആറുതുണ്ടിൽ കോമളൻ, വല്യയ്യത്ത് ഓമനക്കുട്ടൻ നായർ, സോനുഭവനിൽ സോമൻ, ശ്രയിച്ചേരിൽ സുദർശനൻ, പുത്തൻകളീയ്ക്കൽ ഭാസ്‌കരൻ, പാലപ്പള്ളിൽ ഗോമതിയമ്മ ,പുത്തൻപുരയിൽ ശിവൻകുട്ടിഎന്നിവരു
ടെ കാർഷിക വിളകളാണ് നശിച്ചത്.
അടവിവിളയിൽ ഭാസ്‌കരന്റെ വീട്ടിലും തോട്ടിൽ നിന്നുള്ള വെള്ളം കയറി. ഒരാഴ്ചയായി വീട്ടുകാർ മാറി താമസിക്കുകയാണ്.
വെള്ളം ഒഴിഞ്ഞുതുടങ്ങിയിട്ടും ആശങ്ക
കോന്നി : താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിലും മറ്റും കയറിയ വെള്ളം ഇന്നലെ പകൽ മഴ മാറി നിന്നതോടെ ഇറങ്ങിത്തുടങ്ങി. അച്ചൻകോവിലാറ്റിൽ ഇന്നലെയും മരങ്ങളും തടികളും ഒഴുകിയെത്തുന്നുണ്ടായിരുന്നു.അച്ചൻകോവിൽ ഉൾവനത്തിൽ ഉരുൾപൊട്ടിയിട്ടുണ്ടെന്ന് അഭ്യൂഹമുണ്ട്.
പ്രമാടം പനയ്ക്കുഴി ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ വെള്ളം കയറിയിരുന്നു.കഴിഞ്ഞ ദിവസം വീട് ഒഴിഞ്ഞ് ബന്ധുവീടുകളിലും മറ്റും പോയവർ തിരികെ എത്തിയെങ്കിലും വീണ്ടും വെള്ളപ്പൊക്ക ഭീഷണിയെ തുടർന്ന് മടങ്ങി. അച്ചൻകോവിലാറിന്റെ തീരപ്രദേശങ്ങളിൽ ഗ്രാമപഞ്ചായത്ത് അധികൃതർ വാഹനങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.
മണ്ണിടിച്ചിൽ ഭീഷണിമൂലം മലയോര മേഖലകളിലേക്ക് രാത്രിയാത്രയ്ക്ക് വിലക്കുണ്ട്.
. നിരവധി ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി നിരവധി വൈദ്യുതി തൂണുകൾ തകർന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറാണ്. നിരവധി വീടുകൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. കാർഷിക വിളകളും വ്യാപകമായി നശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |