ഇളവില്ല, 52 ദിവസം തുടരും
തിരുവനന്തപുരം: ജൂൺ ഒമ്പത് അർദ്ധരാത്രി മുതൽ ജൂലായ് 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം കേരളത്തിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തും. കൊവിഡ് മൂലം തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ടതിനാൽ നിരോധന കാലാവധി കുറയ്ക്കണമെന്ന ബോട്ടുടമാസഘടനകളുടെ ആവശ്യം ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അംഗീകരിച്ചില്ല. എന്നാൽ, സൗജന്യ റേഷൻ, ഭക്ഷ്യകിറ്റ് വിതരണം എന്നിവ ഊർജ്ജിതമാക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.
സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുള്ള തുക വിതരണം വേഗത്തിലാക്കും. ലോക്ക്ഡൗൺ നിയന്ത്രണവും പ്രോട്ടോക്കോളും പാലിച്ച് മത്സ്യബന്ധനം, വിപണനം എന്നിവ തടസപ്പെടാതിരിക്കാൻ പൊലീസ് ശ്രദ്ധിക്കണം.
പ്രധാന നിർദ്ദേശങ്ങൾ
ജില്ലാ കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ ഉദ്യോഗസ്ഥരും മത്സ്യമേഖലയിലെ ട്രേഡ് യൂണിയൻ നേതാക്കളും യോഗം ചേർന്ന് ജില്ലാ തലത്തിൽ തീരുമാനങ്ങളെടുക്കണം.
അന്യസംസ്ഥാന ബോട്ടുകൾ നിരാേധനം തുടങ്ങും മുമ്പ് കേരള തീരം വിട്ടുപോകാൻ കളക്ടർമാർ നിർദ്ദേശം നൽകണം.
ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് കൊല്ലം നീണ്ടകര ഹാർബർ മുൻവർഷത്തെപ്പോലെ തുറന്നുകൊടുക്കണം.
മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾക്ക് നിബന്ധനയോടെ പ്രവർത്തിക്കാം.
കടലിൽ പോകുന്നവർ ബയോമെട്രിക് ഐ.ഡി കാർഡ് /ആധാർകാർഡ്,ലൈഫ് ജാക്കറ്റ് എന്നിവ കരുതണം.
കളർകോഡിംഗ് നടത്തിയിട്ടില്ലാത്ത ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ അത് നടത്തണം.
എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് കൂടുതൽ പൊലീസുകാരുടെ സേവനം വേണ്ടിവന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന പ്രകാരം ലഭ്യമാക്കണം.
ട്രോളിംഗ് സമയത്ത് ഇൻബോർഡ് വള്ളങ്ങൾക്കൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |