തൃശൂർ: ലോക്ക് ഡൗൺ കാലത്ത് രാവും പകലും നിരത്തുകളിൽ നിരവധി പൊലീസുകാർ അധികജോലിഭാരവുമായി ഓടിത്തളരുന്ന സമയത്ത് ആശ്വാസത്തിന്റെ വിത്തുപാകി സെന്റർ ഫോർ എംപ്ലോയീ എൻഹാൻസ്‌മെന്റ് ആൻഡ് ഡെവലപ്‌മെന്റ് (സീഡ്) ഒരുങ്ങുന്നു. പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന പിരിമുറുക്കവും ജോലിഭാരവും കുറയ്ക്കാൻ ശാസ്ത്രീയ പദ്ധതിയായാണ് പ്രത്യേക വിഭാഗം തന്നെ ആരംഭിക്കാൻ തീരുമാനിച്ചതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ അറിയിച്ചു. പൊലീസ് വെൽഫെയർ സെല്ലിനെ പരിഷ്‌കരിച്ചാണിത് നടപ്പാക്കുന്നത്. ഉദ്യോഗസ്ഥ സഹായ കേന്ദ്രം മാത്രമല്ല, അവരുടെ ക്ഷേമത്തിനും വഴിയൊരുക്കും.
സിറ്റി പൊലീസിന്റെ പിരിമുറുക്കം കുറയ്ക്കാനും ജോലി സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കാനും കഴിഞ്ഞ ജൂലായിൽ വെൽഫയർ സെൽ ആരംഭിച്ചപ്പോൾ ആയിരക്കണക്കിന് ആവശ്യങ്ങളും പരാതികളുമാണ് ലഭിച്ചത്. കുറെ പ്രശ്‌നങ്ങൾ അങ്ങനെ പരിഹരിക്കാനായതോടെ വിപുലമായ പ്രവർത്തനങ്ങളോടെ സീഡ് തുടങ്ങുകയായിരുന്നു. പൊലീസുകാരുടെ പരാതികളും നിർദേശങ്ങളും പഠിച്ചാണ് സീഡിന് രൂപം കൊടുത്തത്. സെന്റ് തോമസ് കോളേജിലെ സാമൂഹിക ശാസ്ത്രവിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
24 മണിക്കൂർ പ്രവർത്തനം
റാങ്ക് ഭേദമില്ലാതെ മേലുദ്യോഗസ്ഥരെ അറിയിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായകേന്ദ്രമുണ്ട്. അവധി, ശമ്പളം, സീനിയോറിറ്റി, പ്രമോഷൻ തുടങ്ങിയ വിഷയങ്ങളും ശ്രദ്ധയിൽപ്പെടുത്താം. ജോലിസമ്മർദങ്ങൾ കുടുംബ, സാമൂഹിക ജീവിതത്തെ ബാധിക്കാതിരിക്കാൻ കൗൺസലിംഗ് നൽകാൻ കേന്ദ്രമുണ്ടാകും. കുടുംബാംഗങ്ങൾക്കും കൗൺസലിംഗ് ലഭ്യമാക്കും. പൊലീസിൽ സൗഹൃദക്കൂട്ടായ്മകളും ഒരുക്കും. മാനസിക സമ്മർദത്തെ അതിജീവിക്കാനും മാനസികാരോഗ്യം നിലനിറുത്താനും ഒഴിവു സമയ വിനോദങ്ങളുമുണ്ടാകും.
പരാതി തീർപ്പാക്കാൻ 48 മണിക്കൂർ
48 മണിക്കൂറിനകം ഓരോ പരാതിയിലും തീർപ്പുണ്ടാകും. പരാതി സ്വീകരിച്ച വിവരവും എടുത്ത നടപടിയുടെ വിവരവും എസ്.എം.എസ് ആയും അറിയിക്കും. വാട്‌സാപ്പ്, ഇമെയിൽ, വെബ്‌സൈറ്റ് എന്നിവയിലൂടെ പരാതിയും നിർദേശങ്ങളും കൈമാറാം. രഹസ്യസ്വഭാവത്തോടെ ഇത് സൂക്ഷിക്കും.
പഠനത്തിൽ വ്യക്തമായത്:
അമിതജോലിഭാരം, സ്റ്റേഷനുകളിലും യൂണിറ്റുകളിലും മനുഷ്യ വിഭവശേഷിയുടെ കുറവ്
സമയക്‌ളിപ്തതയില്ലാത്ത ജോലി, വലിയ തോതിലുള്ള എഴുത്തുപണികൾ
കുറഞ്ഞ അവധി ദിനങ്ങൾ, കുടുംബാന്തരീക്ഷത്തിന്റെ അഭാവം
മേലുദ്യോഗസ്ഥരിൽ നിന്നും നേരിടുന്ന പ്രശ്‌നങ്ങൾ
നെഗറ്റീവ് വാർത്തകളുടെ പ്രചരണം, ആരോഗ്യപരമായ കാരണങ്ങൾ
ലോക്ക് ഡൗണിലെ പൊലീസ്:
സിറ്റിയിൽ മാത്രം 200ലേറെ വാഹന പരിശോധനാ കേന്ദ്രങ്ങളിൽ മൂന്ന് ഷിഫ്ടുകളിലായി സജീവം.
ഒരു കേന്ദ്രത്തിൽ 3 പൊലീസുകാരും ഒരു ഓഫീസറും, ഓരോരുത്തർക്കും 8 മണിക്കൂർ വീതം ജോലി.
കൊവിഡ് ബാധിതരും ഐസൊലേഷനിലുള്ളവരും പുറത്തിറങ്ങുന്നുണ്ടോ എന്ന് പരിശോധിക്കുന്നു
കൊവിഡ് രോഗികൾക്കും ക്വാറന്റൈനിലുളവർക്കും മറ്റും അവശ്യ വസ്തുക്കൾ വീട്ടിലെത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |