കൊവിഡ് രോഗവ്യാപനം അതിരൂക്ഷമാകുകയും മഹാമാരിയിൽ നിന്ന് രക്ഷപ്പെടാനുള്ള ഏകമാർഗമായ വാക്സിൻ സാധാരണക്കാർക്ക് കിട്ടാക്കനിയാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രത്തിനെതിരെ പലകോണുകളിൽ നിന്നും വ്യാപകമായ വിമർശനം ഉയർന്നു. പരമോന്നതനീതിപീഠമായ സുപ്രീംകോടതിയിൽ നിന്നും ഡൽഹി, മദ്രാസ്, കേരളം എന്നീ ഹൈക്കോടതികളിൽ നിന്നും കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്.
രാജ്യത്തെ ഓക്സിജൻ പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച സുപ്രീംകോടതി അവശ്യസ്ഥലങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്നും ആളുകൾ മരിക്കുന്നത് കേന്ദ്രത്തിന് നിഷേധിക്കാൻ കഴിയില്ലെന്നും നിരീക്ഷിച്ചു.
കൊവിഡ് സാഹചര്യം നേരിടാൻ ദേശീയ പദ്ധതി എന്തെങ്കിലും ഉണ്ടോ എന്ന് ആരാഞ്ഞ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് വാക്സിൻ വില ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഇടപെടൽ. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ നിരീക്ഷിക്കാൻ ഹൈക്കോടതികൾക്ക് സാധിക്കുമെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ സുപ്രീംകോടതിക്ക് നിശബ്ദമായി ഇരിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബഞ്ച് പറഞ്ഞു. വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾക്കിടയിൽ രാജ്യത്തുടനീളം ഓക്സിജൻ, വാക്സിനുകൾ, ജീവൻ രക്ഷാ മരുന്നുകൾ എന്നിവ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഏറ്റെടുക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയും കേന്ദ്രത്തിന് നോട്ടിസ് നൽകുകയും ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗം നേരിടുന്നതിലുണ്ടായ പാളിച്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി. ഇതുമായി ബന്ധപ്പെട്ട് നിരവധി ചേദ്യങ്ങളാണ് സർക്കാരിനോട് ചോദിച്ചത്. വാക്സിൻ വിലയും ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും ഓക്സിജൻ ലഭ്യതയും ഉൾപ്പെടെയുള്ള വിഷയങ്ങളിലൂന്നിയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ
സ്വകാര്യമേഖലയിലെ വാക്സിൻ നിർമ്മാണക്കമ്പനികൾക്ക് 4500 കോടി രൂപ നൽകിയ. കേന്ദ്രസർക്കാർ എന്തുകൊണ്ട് മുഴുവൻ വാക്സിനും വാങ്ങി വിതരണം ചെയ്യുന്നില്ല എന്ന് സുപ്രീം കോടതി ചോദിച്ചു.രാജ്യത്ത് പത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ ഉൽപ്പാദിപ്പിക്കാൻ സൗകര്യമുണ്ട്. കമ്പനികളല്ല വാക്സിന്റെ വില തീരുമാനിക്കേണ്ടത്. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പക്ഷേ കേന്ദ്രം തങ്ങളുടെ അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി വിമർശിച്ചു.
അമേരിക്കയിലില്ലാത്ത വില എന്തിന് കൊവിഷീൽഡ് വാക്സിന് ഇന്ത്യക്കാർ നൽകുന്നു? വാക്സിൻ ഉൽപാദനം കൂട്ടണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു... കൊവിഡ് മഹാമാരി പോലൊരു പ്രതിസന്ധി ഘട്ടത്തിൽ മൂകസാക്ഷിയായിരിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. ഡ്രഗ്സ് കൺട്രോൾ ആക്ട് പ്രകാരം കേന്ദ്രസർക്കാരിന് ഇടപെടാം. വാക്സിന്റെ വിലനിർണയം സംബന്ധിച്ച നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.
ഇതേ വിഷയത്തിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച ഡൽഹി ഹൈക്കോടതി. ആളുകളോട് വാക്സിനേഷൻ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഡയലർ ട്യൂൺ സന്ദേശത്തെയാണ് കളിയാക്കിയത്.
''നിങ്ങൾ ആളുകൾക്ക് വാക്സിൻ നൽകുന്നില്ല, പക്ഷേ നിങ്ങൾ ഇപ്പോഴും പറയുകയാണ് ആളുകൾ തീർച്ചയായും വാകിസിനെടുക്കണമെന്ന്. വാക്സിൻ ഇല്ലാതിരിക്കുമ്പോൾ രാജ്യത്ത് ആർക്കാണ് വാക്സിൻ കിട്ടുക. എന്താണ് ആ സന്ദേശത്തിന്റെ അർത്ഥം?"" കോടതി ചോദിച്ചു.
ഒരാൾ ഓരോ തവണ ഫോൺ ചെയ്യുമ്പോഴും നിങ്ങൾ ഫോണിൽ പ്രകോപിപ്പിക്കുന്ന ഈ സന്ദേശം പ്ലേ ചെയ്യുന്നു, കേന്ദ്രത്തിന്റെ കയ്യിൽ മതിയായ വാക്സിൻ ഇല്ലാത്തപ്പോൾ എന്തിന് ഇങ്ങനെ ചെയ്യണം?കോടതി ചോദിച്ചു.
കേന്ദ്രസർക്കാരിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കമ്പനികൾ വ്യത്യസ്ത വില കോവിഡ് വാക്സിന് എങ്ങനെ ഈടാക്കും? 18 വയസിന് മുകളിലുള്ള എല്ലാവർക്കും വാക്സിൻ എപ്പോൾ നൽകാനാവും? ഓക്സിജൻ ലഭ്യത എങ്ങനെ ഉറപ്പാക്കും? അവശ്യമരുന്നുകളുടെ ദൗർലഭ്യം പരിഹരിക്കാൻ എടുത്ത നടപടികൾ എന്തൊക്കെ? നിരക്ഷരരുടേയും ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തവരുടെയും വാക്സിൻ രജിസ്ട്രേഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എങ്ങനെ ഉറപ്പാക്കും? വാക്സിനുകൾ ലഭിക്കുന്നതിന് ഒരു സംസ്ഥാനത്തിന് മറ്റൊന്നിനേക്കാൾ മുൻഗണന ലഭിക്കുന്ന സാഹചര്യം ഉണ്ടാകില്ലേ?കൊവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നതിനും ചികിത്സിക്കുന്നതിനും ആശുപത്രികൾ ഈടാക്കുന്ന ഉയർന്ന നിരക്ക് കേന്ദ്രം എങ്ങനെയാണ് നിയന്ത്രിക്കുന്നത്? തുടങ്ങി നിരവധി ചോദ്യങ്ങളും ഉന്നയിച്ച മദ്രാസ് ഹൈ കോടതി ഒന്നാം രോഗവ്യാപനം കേന്ദ്രസർക്കാർ പാഠമായി കണ്ടില്ല എന്നും സർക്കാരിന്റെ അനാസ്ഥയിൽ വിലകൊടുക്കേണ്ടി വരുന്നത് ജനങ്ങളാണ് എന്നും കഴിഞ്ഞ പന്ത്രണ്ട് മാസത്തെ സർക്കാരിന്റെ ജാഗ്രത കുറവ് അത്ഭുതപെടുത്തുന്നതാണെന്നും വിമർശിച്ചു.
കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയം കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബാധിച്ചിരിക്കയാണ്. കേന്ദ്രത്തിന് 150 രൂപയ്ക്കു നൽകുന്ന വാക്സിൻ സംസ്ഥാനത്തിന് 400രൂപയ്ക്കായിരിക്കും നൽകുക എന്നത് സംസ്ഥാനങ്ങൾക്ക് വലിയ ബാധ്യതയുണ്ടാക്കും. വാക്സിൻ ക്ഷാമം സംസ്ഥാനത്തെ വല്ലാതെ ബാധിക്കുകയാണ്. സംസ്ഥാനങ്ങൾക്ക് അർഹമായ വാക്സിൻ നൽകാനും വിഹിതം വർദ്ധിപ്പിക്കാനും അടിയന്തര നടപടി കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. വാക്സിന്റെ കാര്യത്തിൽ പൊതുവിപണിയിലെ കച്ചവടക്കാരോട് മൽസരിക്കാൻ സംസ്ഥാന സർക്കാരുകളെ കേന്ദ്രം തള്ളി വിടരുത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരളത്തിന് അർഹമായ വാക്സിൻ എന്ന് നൽകാനാകും എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് കേരള ഹൈക്കോടതി നിർദ്ദേശിച്ചു. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നവർക്കെതിരെയുള്ള നടപടികൾ തുടരാനാവില്ല എന്നും കോടതികൾ നിരീക്ഷിച്ചു.വിവരങ്ങൾ അടിച്ചമർത്താൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി പറഞ്ഞു. പൗരൻമാരോട് മറുപടി പറയാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ് എന്നും കോടതികൾ വ്യക്തമാക്കി. രാജ്യത്തെ ഒന്നടങ്കം ജനങ്ങളേയും ബാധിക്കുന്ന ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മെല്ലെപ്പോക്ക് നയത്തെ വിമർശിച്ച് രണ്ട് കാർട്ടൂണുകൾ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. റോം കത്തിയെരിയുമ്പോൾ വീണവായിച്ച നീറോചക്രവർത്തിയുടെ കഥയും തപസിനിടയിൽ ചിതൽപ്പുറ്റ് ശരീരത്തിൽ മൂടിയിട്ടും അനങ്ങാതെ ആ വൽമീകത്തിലൊളിച്ച മഹർഷിയുടെ കഥയും അനുസ്മരിപ്പിക്കുന്നതായിരുന്നു കാർട്ടൂണുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |