ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും അനാഥരാക്കിയ രാജ്യത്തെ ഒരു കുട്ടിയും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ കുട്ടികൾക്ക് കൊവിഡ് ബാധിച്ചതുമായി ബന്ധപ്പെട്ട് സ്വമേധായാ എടുത്ത കേസ് പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു,അനിരുദ്ധ ബോസ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ നിർദേശം.
അനാഥരാകുന്ന കുട്ടികൾക്ക് സാമ്പത്തികസഹായം അനുവദിച്ച കേരളത്തിന്റെ നടപടി മാദ്ധ്യമ വാർത്തകളിലൂടെ അറിഞ്ഞതായി ജസ്റ്റിസ് നാഗേശ്വർ റാവു വാദം കേൾക്കലിനിടെ പറഞ്ഞു.
കൊവിഡ് കുട്ടികളിലുണ്ടാക്കിയ ആഘാതം വിവരണാതീതമാണ്. കൊവിഡ് അനാഥരാക്കിയ കുട്ടികളെ സംസ്ഥാനങ്ങൾ കണ്ടെത്തി അവർക്ക് ഭക്ഷണം, പാർപ്പിടം, വസ്ത്രം അടക്കമുള്ള പ്രാഥമിക ആവശ്യങ്ങൾ ഉറപ്പാക്കണം. കോടതിയുടെ ഉത്തരവിന് കാത്തിരിക്കാതെ നടപടി സ്വീകരിക്കാം.
2020 മാർച്ചിന് ശേഷം അനാഥരായ കുട്ടികളുടെ വിവരങ്ങൾ ദേശീയ ബാലാവകാശ കമ്മിഷന്റെ പോർട്ടലായ 'ബാൽ സ്വരാജിൽ' അപ്‌ലോഡ് ചെയ്യാൻ സുപ്രീംകോടതി ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകി.
കൊവിഡുകാലത്ത് നിരവധി കുട്ടികൾ അനാഥരായെന്നും മഹാമാരിയുടെ കുടപിടിച്ച് അനധികൃത ദത്തെടുക്കൽ വർദ്ധിക്കുന്നുണ്ടെന്നും അമിക്കസ്‌ക്യൂറി ഗൗരവ് അഗർവാൾ കോടതിയെ അറിയിച്ചു. 2020 ഏപ്രിൽ ഒന്നിനും 2020 മേയ് 25നും ഇടയിൽ മാത്രം 577 കുട്ടികളാണ് അനാഥരായത്. ജൂൺ ഒന്നിന് കേസ് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |