തിരുവനന്തപുരം: യു.ഡി.എഫിന് ഭരണത്തിൽ തിരിച്ചുവരാനാകുമെന്ന്, നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു ശേഷം ആദ്യമായി ചേർന്ന മുന്നണി ഏകോപനസമിതി യോഗത്തിൽ നേതാക്കളുടെ ശുഭാപ്തിവിശ്വാസം.
അതേ സമയം, തിരഞ്ഞെടുപ്പിൽ മുന്നണിയിൽ വേണ്ടത്ര പരിഗണന കിട്ടാത്തതിൽ സി.എം.പി, ഫോർവേഡ് ബ്ലോക്ക്, ജനതാദൾ- യു എന്നീ ചെറു കക്ഷികൾ പരിഭവം പ്രകടിപ്പിച്ചു.
എൽ.ഡി.എഫിൽ ചെറുകക്ഷികൾക്കും മന്ത്രിപദം നൽകുമ്പോൾ ഇവിടെ മത്സരിക്കാൻ ഒരു സീറ്റെങ്കിലും വേണ്ടതായിരുന്നുവെന്നും, സീറ്റ് കിട്ടിയാലും സ്ഥാനാർത്ഥിയാകുന്നയാൾ സ്വന്തം നിലയിൽ ജയിക്കണമെന്നതാണ് അവസ്ഥയെന്നും സി.എം.പിയിലെ സി.പി. ജോൺ പറഞ്ഞു. കോൺഗ്രസ് ശക്തമായാലാണ് മുന്നണിയും ശക്തമാകുകയെന്ന് ആർ.എസ്.പി ഓർമ്മിപ്പിച്ചു.
സർക്കാർ വിരുദ്ധ വികാരം പ്രകടമാകാത്ത വിധത്തിൽ സർക്കാരിന്റെ ക്ഷേമാനുകൂല്യ വിതരണം ഫലവത്തായെന്ന് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ ഉയർത്തിയ ആരോപണങ്ങൾ സർക്കാരിന് പ്രതിസന്ധിയുണ്ടാക്കി. പരാജയത്തിലും നമുക്കു കൈവന്ന 51ലക്ഷം വോട്ടുകൾ എങ്ങനെ വർദ്ധിപ്പിക്കാമെന്നാണ് നോക്കേണ്ടതെന്നും ഹസ്സൻ പറഞ്ഞു. പ്രതിപക്ഷനേതാവെന്ന നിലയിലെ രമേശിന്റെ പ്രവർത്തനത്തിൽ എല്ലാവരും മതിപ്പു പ്രകടിപ്പിച്ചു.
സർക്കാർ വിരുദ്ധവികാരമില്ലെന്ന് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചിട്ടും മനസ്സിലാക്കാനായില്ലെന്ന് മുസ്ലിംലീഗ് നേതൃത്വം വിശദീകരിച്ചു. രമേശ് ഉയർത്തിക്കൊണ്ടുവന്ന വിമർശനങ്ങൾ ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടെന്ന് ജോണി നെല്ലൂർ പറഞ്ഞു. തോറ്റ സീറ്റുകളെപ്പറ്റിയല്ല, ജയിച്ച സീറ്റുകളെപ്പറ്റിയാണ് പരിശോധന വേണ്ടതെന്ന് അനൂപ് ജേക്കബ് പറഞ്ഞു. വി.ഡി. സതീശനെ മുന്നണി ചെയർമാനായി നിശ്ചയിച്ച യോഗം, നിയമസഭാ സമ്മേളനത്തിനു ശേഷം ഒരു പൂർണദിവസത്തെ യോഗം ചേരാൻ തീരുമാനിച്ചു.
സർക്കാരിന് അഭിനന്ദനം
കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കുന്ന സർക്കാർ നടപടിയെ യു.ഡി.എഫ് യോഗം അഭിനന്ദിച്ചു. കുടുംബനാഥന്മാർ മരിച്ച നിർദ്ധന കുടുംബങ്ങൾക്കും സർക്കാർ സഹായം നൽകണം. കൊവിഡ് ഭേദമായി ഒരാഴ്ച കഴിഞ്ഞ് മരിക്കുന്നതും കൊവിഡ് മരണമായി കണക്കാക്കണം. ലക്ഷദ്വീപിലേക്ക് യു.ഡി.എഫ് എം.പിമാരുടെ സംഘത്തെ അയയ്ക്കും. ഏകോപനത്തിന് എൻ.കെ. പ്രേമചന്ദ്രനെ ചുമതലപ്പെടുത്തി.
മുല്ലപ്പള്ളിയും ഷിബുവുമില്ല
യു.ഡി.എഫ് യോഗത്തിന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ആർ.എസ്.പി നേതാവ് ഷിബു ബേബിജോണും എത്തിയില്ല. കെ.പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്ന് ഒഴിയുന്നതിനാൽ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി അറിയിച്ചിരുന്നു. ചവറയിലെ തോൽവിയിൽ പരിഭവിച്ചാണ് ഷിബുവിന്റെ വിട്ടുനിൽക്കൽ.
അശോക് ചവാൻ സമിതിക്കെതിരെ എ, ഐ ഗ്രൂപ്പ്
നേതാക്കൾ ഹൈക്കമാൻഡിന് പരാതി നൽകി
തിരുവനന്തപുരം:കേരളത്തിലെ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തോൽവി പഠിക്കാനെത്തിയ അശോക് ചവാൻ സമിതിക്കെതിരെ എ, ഐ ഗ്രൂപ്പുകൾ. സമിതിയുടെ പ്രവർത്തനം വെറും പ്രഹസനമാണെന്നാണ് ഇരു ഗ്രൂപ്പുകളുടെയും ആരോപണം. തോൽവിയുടെ കാരണം എം.എൽ.എമാരോടും എം.പിമാരോടും മാത്രം തിരക്കിയപ്പോൾ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള നേതാക്കളെയും ഡി.സി.സി പ്രസിഡന്റുമാരെയും അവഗണിച്ചെന്നാണ് ആരോപണം. ഇത് ചൂണ്ടിക്കാട്ടി എ, ഐ ഗ്രൂപ്പ് നേതാക്കൾ ഹൈക്കമാൻഡിന് പരാതി നൽകി.
തോറ്റ സ്ഥാനാർത്ഥികളുടെ പരാതി പോലും സമിതി കേട്ടില്ലെന്നാണ് ആക്ഷേപം. പുനഃസംഘടനയിൽ ഹൈക്കമാൻഡ് തീരുമാനം ഇതിനോടകം എടുത്തിട്ടുണ്ടെന്നും സമിതി പേരിന് മാത്രമാണെന്നുമാണ് നേതാക്കൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |