തിരുവനന്തപുരം: കോളേജുകളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. വിദ്യാർത്ഥികൾക്ക് പഠന സഹായികളും നോട്ടുകളും പി.ഡി.എഫായി നൽകും. രാവിലെ 8.30നും വൈകിട്ട് 3.30നും ഇടയ്ക്കായിരിക്കും ക്ളാസ്. എല്ലാ ദിവസവും രണ്ടു മണിക്കൂറെങ്കിലും ക്ളാസ് നടത്തണം. വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ ക്ളാസുകൾ ക്രമീകരിക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം.
കോളേജുകളുടെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരുടെ സേവനം പ്രിൻസിപ്പൽമാർ ഉറപ്പാക്കണം. കൊവിഡ് നിയന്ത്രണസാഹചര്യത്തിൽ യാത്ര ചെയ്യാൻ അസൗകര്യമുള്ള അദ്ധ്യാപകർ പ്രിൻസിപ്പലിനെ അറിയിക്കണം. ഇവർക്ക് വർക്ക് ഫ്രം ഹോമായി ക്ളാസെടുക്കാം.
അദ്ധ്യാപകർ ക്ളാസ് എടുത്തതിന്റെ റിപ്പോർട്ട് ആഴ്ചതോറും വകുപ്പ് മേധാവികൾ പ്രിൻസിപ്പലിന് നൽകണം. ഓൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നതിന് സാങ്കേതിക സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വകുപ്പ് മേധാവികളുടെ പിന്തുണയോടെ സഹായം ലഭ്യമാക്കാൻ പ്രിൻസിപ്പൽമാർ മുൻകൈ എടുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |