തിരുവനന്തപുരം: മുൻ ഡി.ജി.പി. കവടിയാർ നർമ്മദാ ജംഗ്ഷൻ 'അശ്വതി'യിൽ രാജ് ഗോപാല നാരായൺ (86) നിര്യാതനായി. 1989-91 കാലഘട്ടത്തിൽ സംസ്ഥാന ഡി.ജി.പിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഒറ്റപ്പാലം സ്വദേശിയായ രാജ് ഗോപാല നാരായൺ 1957 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്നു. 1965 മുതൽ 75 വരെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉൾപ്പെടെ വിവിധ തസ്തികകളിൽ സേവനമനുഷ്ഠിച്ചു.
കെ.കരുണാകരന്റെ രാജിയിലേക്ക് നയിച്ച കോളിളക്കം സൃഷ്ടിച്ച രാജൻ കേസ് ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരിക്കെ അദ്ദേഹമാണ് ആദ്യം അന്വേഷിച്ചത്.
ഐ.ജി, എഡി.ജി.പി തസ്തികകളിലും സേവനമനുഷ്ഠിച്ചു. 1989ൽ ഡി.ജി.പിയായ അദ്ദേഹത്തെ 1991ൽ കെ. കരുണാകരൻ മന്ത്രിസഭ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. തുടർന്ന് സിഡ്‌കോയുടെ ചെയർമാൻ ആൻഡ് എം.ഡിയായി. 1993ലാണ് വിരമിച്ചത്. രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിനും അതിവിശിഷ്ട സേവനത്തിനുമുള്ള മെഡലുകൾ ലഭിച്ചിട്ടുണ്ട്. പരേതയായ തങ്കം രാജ് ഗോപാലാണ് ഭാര്യ. മക്കൾ: ഡോ. ഗോപിനാഥ് നാരായൺ, ഡോ. സുചരിത, രാജീവ് നാരായൺ (എല്ലാവരും ഇംഗ്ലണ്ടിൽ). മരുമക്കൾ: ഡോ. ആശ, ഡോ. സുചേത. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പുത്തൻകോട്ട ശ്മശാനത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |