പാട്‌ന: ബിഹാറിലെ വിഭൂതിപൂരിലെ സി.പി.എം എം.എൽ.എ അജയ് കുമാറിന് നേരെ വീണ്ടും ആക്രമണം. ശനിയാഴ്ച രാത്രി 11ഓടെ നടന്ന ആക്രമണത്തിൽ കുമാറിന്റെ അംഗരക്ഷകന് ഗുരുതര പരിക്കേറ്റു. അജയ്കുമാറിനെ തേടിയെത്തിയ അക്രമിസംഘം സമസ്തിപൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ അതിക്രമിച്ച് കയറി അക്രമം അഴിച്ചുവിട്ടു. എന്നാൽ, പാർട്ടി ഓഫീസിൽ പ്രവർത്തകർ ഉണ്ടായിരുന്നതിനാൽ അക്രമികൾക്ക് കുമാറിനെ ആക്രമിക്കാനായില്ല. കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന കുമാറിന്റെ സ്കോർപിയോ കാർ അക്രമികൾ തകർത്തു. കുമാറിന്റെ അംഗരക്ഷകൻ അനിൽകുമാറിനെ അക്രമികൾ ക്രൂരമായി മര്‍ദ്ദിച്ചു. ഓഫിസിന്റെ ചില്ലുകളും തകർത്തു.
അതേസമയം, മേയ് രണ്ടിന് ബൈക്കിലെത്തിയ അക്രമികൾ കുമാററിന്റെ വാഹനം പിന്തുടർന്ന് വെടിയുതിർത്തിരുന്നു. തലനാരിഴക്കാണ് അന്ന് അദ്ദേഹം രക്ഷപ്പെട്ടത്. സംഭവത്തിൽ ഇതുവരെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇരുകേസുകളിലും പൊലീസ് കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് പാർട്ടി പ്രവർത്തകർ ഇന്നലെ റോഡ്ഉപരോധിച്ചു. അക്രമികളെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്ന് പാർട്ടി വൃത്തങ്ങൾ ആവശ്യപ്പെട്ടു. പട്ടേൽ ഗോലമ്പറിനടുത്ത് ഇന്നലെ രാവിലെ കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കുത്തിയിരിപ്പ് സമരം നടത്തി. അതേസമയം, അക്രമിസംഘത്തിൽ ഉണ്ടായിരുന്നുവെന്ന് കരുതുന്ന ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |