പാലക്കാട്: പുതിയ അദ്ധ്യയന വർഷത്തിൽ അംഗൻവാടികളും പൂർണ്ണമായി ഓൺലൈൻ ക്ലാസിലേക്ക് മാറുന്നു. കൊവിഡ് ഒന്നാംതരംഗ ശേഷം കഴിഞ്ഞ വർഷം ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മാത്രം ഉൾപ്പെടുത്തിയാണ് അദ്ധ്യാപകർ
പഠനത്തിനുള്ള മാർഗനിർദേശങ്ങളും മറ്റും നൽകിയിരുന്നത്. ഇത്തവണ കുട്ടികളെ കൂടി ഉൾപ്പെടുത്തി പൂർണ്ണമായി ഓൺലൈൻ ക്ലാസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
കൊവിഡ് മൂലം കഴിഞ്ഞ തവണ അംഗൻവാടികളിലേക്കുള്ള പ്രവേശനവും നടന്നിരുന്നില്ല. ഇത്തവണ കുട്ടികളുടെ പ്രവേശനം മൊബൈലിലൂടെ നടത്തും. ഇതിനായി രക്ഷിതാക്കൾ അംഗൻവാടി അദ്ധ്യാപകരുടെ മൊബൈൽ നമ്പറിലേക്ക് കുട്ടികളുടെ വിവരം നൽകിയാൽ മതി. കുട്ടികളുടെ വിവരം അദ്ധ്യാപകർ ഗൂഗിൾ ഷീറ്റിലൂടെ സർക്കാരിന് നൽകും. വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാകും ഓൺലൈൻ ക്ലാസ്.
രസകരമായ വീഡിയോകൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികളിലെത്തിക്കും. ഇതിന്റെ ഭാഗമായി ഒരോ അംഗൻവാടി അദ്ധ്യാപകരും കുട്ടികളെ ഉൾപ്പെടുത്തി ഗ്രൂപ്പ് തുടങ്ങും. പൊതുനിർദേശമെല്ലാം ഗ്രൂപ്പുകളിലൂടെ നൽകും.
വിക്ടേഴ്സ് ചാനലിലും കുരുന്നുകൾക്കായി വീഡിയോകൾ പ്രദർശിപ്പിക്കും.
പഠനത്തിനൊപ്പം ആരോഗ്യ സംരക്ഷണവും
കൊവിഡ് പ്രതിസന്ധിക്കിടയിലും പഠനത്തോടൊപ്പം കുരുന്നുകളുടെ ആരോഗ്യ സംരക്ഷണവും ഉറപ്പാക്കിയാണ് അംഗൻവാടികളുടെ പ്രവർത്തനം. കഴിഞ്ഞ വർഷം മുതൽ കുട്ടികൾക്കുള്ള ഭക്ഷണ സാധനങ്ങൾ മുടങ്ങാതെ അദ്ധ്യാപകർ വീടുകളിൽ എത്തിക്കുന്നുണ്ട്. ചെറുപയർ, ഗോതമ്പ്, റാഗി, ഉഴുന്ന് പരിപ്പ്, കപ്പലണ്ടി, ശർക്കര എന്നിവയാണ് വീടുകളിലെത്തിക്കുന്നത്. എല്ലാ മാസവും മൂന്നിന് മുമ്പ് ഇവ എത്തിക്കും. ട്രിപ്പിൾ ലോക്ക് ഡൗണുള്ള പ്രദേശങ്ങളിൽ ആർ.ആർ.ടി വളണ്ടിയർമാരുടെ സഹായത്തോടെയാണ് വിതരണം. ഗർഭിണികൾക്ക് കടല, ശർക്കര, ഗോതമ്പ് എന്നിവയും എത്തിക്കുന്നുണ്ട്. കൂടാതെ കൊവിഡ് വാക്സിനേഷൻ സഹായം, വിളർച്ച രോഗത്തിനെതിരായ പ്രചരണം എന്നിവയും ഗൂഗിൾ മീറ്റുകളിലൂടെ ചെയ്യുന്നുണ്ട്.
വിക്ടേഴ്സ് ചാനലിലൂടെയുള്ള വീഡിയോ പ്രദർശന സമയം പിന്നീടറിയിക്കും. ജില്ലയിലെ 2835 അംഗൻവാടികളിലും ഓൺലൈൻ ക്ലാസിനുള്ള പ്രവർത്തനം ആരംഭിച്ചു. ഓൺലൈൻ ക്ലാസിനുള്ള സൗകര്യം പരിശോധിച്ച് കൂടുതൽ കുരുന്നുകളെ ഉൾപ്പെടുത്തിനുള്ള ശ്രമത്തിലാണ്. ക്ലാസിന് മുമ്പ് 'അംഗണപൂമഴ" എന്ന പുസ്തകം എല്ലാ കുട്ടികൾക്കും എത്തിച്ചുനൽകും. പുസ്തകത്തിലെ വിഷയx അടിസ്ഥാനപ്പെടുത്തിയാകും ക്ലാസ്.
-സി.ആർ.ലത, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ, പാലക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |