വാടാനപ്പിള്ളി : കുഴൽപ്പണക്കേസിൽ നേതാക്കൾക്ക് പങ്കുണ്ടെന്ന രീതിയിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തിയതിനെ ചൊല്ലി തൃത്തല്ലൂരിൽ ബി.ജെ.പി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വാടാനപ്പിള്ളി ബീച്ച് വ്യാസ നഗറിനടുത്ത് കണ്ടൻചക്കി വീട്ടിൽ കിരണിനെ (27) വയറിന് താഴെ കുത്തേറ്റ നിലയിൽ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് തൃത്തല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ വാക്‌സിൻ എടുക്കാൻ നിൽക്കുമ്പോഴായിരുന്നു സംഭവം. കൊടകര കുഴൽപ്പണക്കേസിൽ ഏഴാംകല്ല് ഭാഗത്ത് താമസിക്കുന്ന ബി.ജെ.പി ജില്ലാ ട്രഷറർക്കും പഞ്ചായത്ത് അംഗത്തിനും പങ്കുള്ളതായി ബീച്ച് വ്യാസ നഗറിലെ ഒരു വിഭാഗം സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്റ്റിട്ടതിനെ തുടർന്ന് ഇരു വിഭാഗങ്ങൾ തമ്മിൽ വാക്‌പോര് രൂക്ഷമായിരുന്നു.
ഇതിനിടയിലാണ് വ്യാസനഗർ ഗ്രൂപ്പിൽപ്പെട്ട പാർട്ടി പ്രവർത്തകനായ ഹരിപ്രസാദും കിരണും കൊവിഡ് വാക്‌സിൻ എടുക്കാൻ എത്തിയത്. എതിർ ഗ്രൂപ്പിൽപെട്ട ഏഴാംകല്ല് സ്വദേശികളായ സഹലേഷ്, സഫലേഷ്, രജു എന്നിവരും വാക്‌സിന് എത്തി. സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രചാരണത്തെ ചൊല്ലി ഹരിപ്രസാദുമായി ഇവർ വാക്കുതർക്കമായി. ഇരു വിഭാഗവും തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. വാടാനപ്പിള്ളി പൊലീസ് എത്തിയപ്പോഴേക്കും അക്രമികൾ വാഹനത്തിൽ രക്ഷപ്പെട്ടു. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി യു. പ്രേമൻ, സി.ഐ. ടി.കെ ജോസി, എസ്.ഐ സാദിക്കലി എന്നിവരും സ്ഥലത്തെത്തി.
കുഴൽപ്പണക്കവർച്ച: ബി.ജെ.പി തൃശൂർ ജില്ലാ
ഓഫീസ് സെക്രട്ടറിയെ ഇന്ന് ചോദ്യം ചെയ്യും
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി തൃശൂർ ജില്ലാ ഓഫീസ് സെക്രട്ടറി സതീഷ് പോട്ടോരിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് തൃശൂർ പൊലീസ് ക്ലബിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സതീഷിനെ പൊലീസ് അറിയിച്ചിട്ടുണ്ട്. പണവുമായി എത്തിയ ധർമ്മരാജനും ഡ്രൈവർ ഷംജീറിനും സഹായി റഷീദിനും മുറി എടുത്തു നൽകിയത് ജില്ലാ ഓഫീസിൽ നിന്നും വിളിച്ചത് പ്രകാരമാണെന്നായിരുന്നു ഹോട്ടൽ ജീവനക്കാരന്റെ മൊഴി.
കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേശൻ, മേഖലാ സെക്രട്ടറി ജി. കാശിനാഥൻ, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി.ഗിരീഷ്, ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ എന്നിവരെ ചോദ്യം ചെയ്തിരുന്നു. പണവുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്നായിരുന്നു എല്ലാവരും മൊഴി നൽകിയത്.
എന്നാൽ പണം വരുന്ന വിവരം ഇവർക്ക് അറിയാമായിരുന്നുവെന്നും ആലപ്പുഴയിൽ കർത്തയ്ക്ക് കൈമാറാനായിരുന്നു നിർദ്ദേശമെന്നുമായിരുന്നു ആർ.എസ്.എസ് പ്രവർത്തകൻ ധർമ്മരാജന്റെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |