കൊച്ചി:ലക്ഷദ്വീപിൽ സഞ്ചാരനിയന്ത്രണം കടുപ്പിച്ച ഉത്തരവ് പ്രാബല്യത്തിൽ വന്ന ഇന്നലെയും പ്രതിഷേധങ്ങൾ തുടർന്നു. വിവാദമുണ്ടാക്കിയ അഡ്മിനിസ്‌ട്രേറ്റർ പ്രുഫുൽ കെ. പട്ടേൽ ഇന്നോ നാളെയോ ദ്വീപിലെത്തും. പരസ്യമായി പ്രതിഷേധിച്ചതിന് അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ ദ്വീപിലും വൻകരയിലും ശക്തമായ പ്രതിഷേധത്തിന് രാഷ്ട്രീയപാർട്ടികളും മറ്റ് സംഗടനകളും ഒരുങ്ങുകയാണ്.
ഉത്തരവ് നിലവിൽ വന്നതിനാൽ ദ്വീപിലേക്ക് ഇനി സന്ദർശകരെ കർശന വ്യവസ്ഥകളോടെയേ അനുവദിക്കൂ. അഡിഷണൽ ജില്ലാ മജിസ്‌ട്രേട്ടിന്റെ അനുമതിയാണ് വേണ്ടത്. വൻകരയിൽ നിന്ന് ലക്ഷദ്വീപിൽ എത്തിയവരോട് ആറു ദിവസത്തിനകം പുറത്തുപോകാനും നിർദ്ദേശമുണ്ട്. ടൂറിസ്റ്റുകളും സന്ദർശനപാസിൽ എത്തിയവരും മടങ്ങേണ്ടിവരും.
ദ്വീപുകളിൽ ഹെലികോപ്ടർ ഉപയോഗിക്കാനുള്ള വ്യവസ്ഥകളും കർശനമാക്കി. കടലിലും കരയിലും ജാഗ്രതയും നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. സംശയകരമായ ഏതുകാര്യവും നിരീക്ഷിക്കും. ആറംഗ ഉദ്യോഗസ്ഥ സമിതിക്കാണ് നിരീക്ഷണച്ചുമതല.
അഡ്മിനിസ്‌ട്രേറ്റർ ഇന്നലെ ദ്വീപിൽ എത്തുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വിമാന സർവീസ് ഇല്ലാത്തതിനാലാണ് എത്താത്തതെന്നാണ് സൂചന.
വീടുകളിലും സാമൂഹികമാദ്ധ്യമങ്ങളിലും പ്രതിഷേധം തുടരുകയാണ്. എൻ.സി.പി ഇന്നലെ വീടുകൾക്ക് മുമ്പിൽ പ്രതിഷേധം സംഘടിപ്പിച്ചു. 'ഇൻ സോളിഡാരിറ്റി വിത്ത് ലക്ഷദ്വീപ്' എന്ന വാട്ട്‌സാപ്പ് കൂട്ടായ്‌മ സമരമുറ്റം എന്നപേരിൽ കരിദിനം ആചരിച്ചു. ഇവയുടെ ചിത്രങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
കൊച്ചിയിൽ പ്രതിഷേധം
ലക്ഷദ്വീപുവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം വില്ലിംഗ്ടൺ ഐലൻഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുമ്പിൽ ഇന്നു രാവിലെ 10 ന് ധർണ സംഘടിപ്പിക്കും. ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും.
സി.പി.ഐ.എം റെഡ് ഫ്‌ളാഗ് ഇന്ന് ലക്ഷദ്വീപ് ഐക്യദാർഢ്യദിനം ആചരിക്കും. വീടുകളിലും അനുവദനീയ സ്ഥലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കൻ അറിയിച്ചു. മത്സ്യത്തൊഴിലാളി ഐക്യവേദിയുടെ ധർണ സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് ഉദ്ഘാടനം ചെയ്യും.
ലക്ഷദ്വീപ്: പ്രമേയം സഭ ഇന്ന് പാസാക്കും, നന്ദിപ്രമേയ ചർച്ച കെ.കെ.ശൈലജ തുടങ്ങിവയ്ക്കും
തിരുവനന്തപുരം: ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന അഡ്മിനിസ്ട്രേറ്ററെ നീക്കം ചെയ്യണമെന്നും, ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഇന്ന് പാസ്സാക്കും.
അടുത്തിടെ അന്തരിച്ച നേതാക്കൾക്കും മുൻ അംഗങ്ങൾക്കും ചരമോപചാരമർപ്പിച്ചാവുംസഭാസമ്മേളനം ആരംഭിക്കുക. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ലക്ഷദ്വീപ് വിഷയത്തിൽ ചട്ടം 118 അനുസരിച്ചുള്ള പ്രമേയം അവതരിപ്പിക്കും. ഭരണ, പ്രതിപക്ഷ നിരയിൽ നിന്ന് മൂന്ന് പേർ വീതം സംസാരിക്കും. ശ്രദ്ധക്ഷണിക്കൽ പ്രമേയങ്ങളും ഉപക്ഷേപങ്ങളും ഇന്ന് ഒഴിവാക്കും. ചോദ്യോത്തരവേള ഈയാഴ്ചയില്ല.
ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് സഭയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ അംഗം തുടക്കമിടും. മുൻ മന്ത്രിയും സി.പി.എം നിയമസഭാകക്ഷി വിപ്പുമായ കെ.കെ. ശൈലജയാണ് പ്രമേയം അവതരിപ്പിച്ച്ചർച്ച തുടങ്ങി വയ്ക്കുന്നത്. മൂന്ന് ദിവസമാണ് ചർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |