അവസാന ശമ്പളത്തിന്റെ 90 ശതമാനം വരെ കിട്ടും
പങ്കാളിക്കും വിധവയായ അമ്മയ്‌ക്കും ആജീവനാന്ത സഹായം
മകനും മകൾക്കും ആനുകൂല്യം
ന്യൂഡൽഹി: ഇ.എസ്.ഐ പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾ കൊവിഡ്
മൂലം മരിച്ചാൽ ആശ്രിതർക്ക് ദീർഘകാല ധനസഹായം നൽകാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം തീരുമാനിച്ചു.
മരിച്ച അംഗം അവസാനം വാങ്ങിയ ശമ്പളത്തിന്റെ 90 ശതമാനം വരെയാണ് ആനുകൂല്യം. അച്ഛൻ, അമ്മ, ജീവിത പങ്കാളി, പ്രായപൂർത്തിയാകാത്ത മക്കൾ എന്നിവർക്ക് നിശ്ചിത തുക വീതം വിഭജിച്ച് നൽകും. പങ്കാളിക്കും വിധവയായ അമ്മയ്ക്കും ആജീവനാന്തവും മകന് 25 വയസു വരെയും മകൾക്ക് വിവാഹം വരെയും സഹായം ലഭിക്കും.
2020 മാർച്ചിനും 2022 മാർച്ചിനും ഇടയിൽ കൊവിഡ് ബാധിച്ച് മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കാണ് ആനുകൂല്യം. തൊഴിലാളിക്ക് കൊവിഡ് ബാധിക്കുന്നതിന് മുൻപ് ഇ.എസ്.ഐ.സി പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആശ്രിതർക്കാണ് അർഹത.
20,000 ത്തിൽ പരം ഇ.എസ്.ഐ അംഗങ്ങൾ കൊവിഡ് മൂലം മരിച്ചെന്നാണ് കണക്ക്.
ജോലിക്കിടെ അപകടത്തിൽ മരിക്കുന്ന എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അംഗങ്ങൾക്ക് നിലവിൽ ആനുകൂല്യമുണ്ട്. ഇ.എസ്.ഐ കോർപറേഷനിൽ ആ ആനുകുല്യം കൊവിഡിനും ബാധകമാക്കാനാണ് തീരുമാനം. ഇ.എസ്.ഐ കോർപറേഷനിലെ ജീവനക്കാർ കൊവിഡ് മൂലം മരിച്ചാൽ 10 ലക്ഷം രൂപ നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു.
കൊവിഡ് മൂലം മരിക്കുന്ന ഇ. എസ്. ഐ അംഗങ്ങളുടെ ആശ്രിതർക്ക് ആനുകൂല്യം നൽകുന്നതിനെ സ്വാഗതം ചെയ്യുന്നതായി ബി.എം.എസ് ദേശീയ സെക്രട്ടറിയും ഇ.എസ്.ഐ കോർപറേഷൻ കേന്ദ്ര സ്റ്റാൻഡിംഗ് കമ്മിറ്റി ബോർഡ് അംഗവുമായ വി. രാധാകൃഷ്ണൻ പറഞ്ഞു. ഇ.എസ്.ഐ കോർപറേഷനിലെ ജീവനക്കാർക്ക് ആനുകൂല്യം പ്രഖ്യാപിച്ചതിനെയും സ്വാഗതം ചെയ്യുന്നു. ഗുണഭോക്താക്കൾക്ക് സൗജന്യ കൊവിഡ് വാക്സിൻ നൽകാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു
ജോലിക്കിടെ മരിക്കുന്ന ഇ. പി. എഫ് അംഗത്തിന്റെ കുടുംബത്തിനുള്ള പരമാവധി സഹായം ആറു ലക്ഷത്തിൽ നിന്ന് 7ലക്ഷം രൂപയായി വർദ്ധിപ്പിച്ചു.
12 വർഷം തുടർച്ചയായി അംഗമായിരുന്ന തൊഴിലാളിയുടെ ആശ്രിതർക്ക് രണ്ടര ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |