ദർശിനിക്ക് സ്‌മാരകം നിർമ്മിക്കും
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ചരിഞ്ഞ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുതിർന്ന പിടിയാന മതിലകം ദർശിനിക്ക് ഭക്തരുടെ വികാരനിർഭരമായ യാത്രഅയപ്പ്. ആനകളെ ജനവാസമില്ലാത്ത ഒരേക്കർ പ്രദേശമുണ്ടെങ്കിലേ സംസ്കരിക്കാവൂവെന്ന നാട്ടാന പരിപാലനച്ചട്ടം തടസമായതിനാൽ ക്ഷേത്രം വകഭൂമിയിൽ ദർശിനിയെ അടക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനംവകുപ്പ് തള്ളി. ഇതിനാൽ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ശംഖിലി വനത്തിലാണ് ദർശിനിയുടെ അന്ത്യവിശ്രമം. അരനൂറ്റാണ്ട് കാലം ശ്രീപദ്മനാഭസ്വാമിയെ സേവിച്ച 65 വയസുള്ള ദർശിനി ശനിയാഴ്ച രാത്രി 9.45 നാണ് ചരിഞ്ഞത്. മൂത്രാശയത്തിൽ അണുബാധ മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. അസുഖത്തെ തുടർന്ന് ഭജനപ്പുര കൊട്ടാരം വളപ്പിലായിരുന്നു ദർശിനിയെ പാർപ്പിച്ചിരുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് പ്രമുഖരുൾപ്പെടെ നിരവിധിപ്പേർ ദർശിനിക്ക് അന്ത്യോപചാരമർപ്പിക്കാൻ ഭജനപ്പുരയിലെത്തി.
അന്ത്യയാത്രയ്ക്ക് മുൻപ് ദർശിനിക്ക് 13കാരി മതിലകം സുദർശനയെന്ന അനയുടെ അന്ത്യാഭിവാദ്യം. പൊലീസ് സേനാംഗങ്ങൾ ഗാർഡ് ഓഫ് ഓണറും നൽകി. പിന്നാലെ കുളത്തൂപ്പുഴ ഡി.എഫ്.ഒ. ഷാജികുമാറിന്റെ നേതൃത്വത്തിൽ ജഡം മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. ഭരണസമിതി ചെയർമാൻ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ, അംഗങ്ങളായ ആദിത്യവർമ, കുമ്മനം രാജശേഖരൻ, പ്രൊഫ. പി.കെ.മാധവൻനായർ, എക്സിക്യൂട്ടീവ് ഓഫീസർ വി. സുരേഷ്‌കുമാർ, മാനേജർ ബി. ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി. കുളത്തൂപ്പുഴയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ടോടെ ദർശിനിയെ ദഹിപ്പിച്ചു.
1966ൽ മറ്ര് രണ്ട് പിടിയാനക്കുട്ടികൾക്കൊപ്പം വനത്തിൽ നിന്നാണ് ദർശിനിയെ ലഭിച്ചത്. ഇന്ദിരാഗാന്ധി പ്രധാന മന്ത്രിയായി ചുമതലയേറ്റ സമയമായിരുന്നതിനാൽ അവരോടുള്ള ആദര സൂചകമായി ഇന്ദിര, പ്രിയ, ദർശിനി എന്നിങ്ങനെ മൂന്നാനകൾക്കും പേരിടുകയായിരുന്നു. ദർശിനിയെക്കണ്ട് ഇഷ്ടമായ ശ്രീചിത്തിര തിരുനാൾ ക്ഷേത്രത്തിലേക്ക് ദർശിനിയെ വാങ്ങുകയായിരുന്നു. ശംഖുംമുഖം കടവിലേക്ക് ശ്രീപദ്മനാഭ സ്വാമിയുടെ ആറാട്ടിനും ശീവേലിക്കും അകമ്പടി സേവിച്ചിരുന്ന ദർശിനിക്ക് സ്‌മാരകം നിർമ്മിക്കുമെന്ന് ക്ഷേത്രഭരണസമിതി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |