റൊസൗ: സാമ്പത്തിക തട്ടിപ്പ് കേസിൽപ്പെട്ട് ഇന്ത്യൻ വിട്ട വജ്രവ്യാപാരി മെഹുൽ ചോക്സിയോടൊപ്പം ഡൊമിനിക്കയിൽ എത്തിയത് കാമുകിയല്ലെന്ന് റിപ്പോർട്ട്. ചോക്സിയെ തട്ടിക്കൊണ്ട് പോകാൻ നിയോഗിക്കപ്പെട്ട സംഘത്തിൽപ്പെട്ടയാളായിരുന്നു ആ സ്ത്രീയെന്ന് ചോക്സിയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചോക്സിയെ പിടികൂടാനായി ഇവർ ആന്റിഗ്വയിൽ താമസിക്കുകയായിരുന്നു. പ്രഭാത - സായാഹ്ന സവാരികൾക്കിടെയാണ് ചോക്സി സ്ത്രീയുമായി സൗഹൃദത്തിലാകുന്നത്. പിന്നീട്, മേയ് 23ന് അവർ ചോക്സിയെ തന്റെ അപ്പാർട്ട്മെന്റിലേക്ക് ക്ഷണിച്ചു. അവിടെ എത്തിയപ്പോൾ, ചോക്സിയെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവരാണ് ചോക്സിയെ ഡൊമിനിക്കയിൽ എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യയുമായി ബന്ധമുള്ളവർ തന്നെ തട്ടിക്കൊണ്ട് പോയെന്ന് അഭിഭാഷകൻ മുഖേന ചോക്സിയും ആരോപിച്ചു. തന്നെ അവർ മർദ്ദിച്ചെന്നും ഒരു കപ്പലിലാണ് ഡൊമിനിക്കയിൽ എത്തിയതെന്നും പിന്നീട് തന്നെ അറസ്റ്റ് ചെയ്തെന്നുമാണ് ചോക്സിയുടെ ഭാഷ്യം. ചോക്സി കാമുകിയോടൊപ്പം ഡൊമിനിക്കയിലേക്ക് റൊമാന്റിക് ട്രിപ്പ് നടത്തുന്നതിനിടെയാണ് അറസ്റ്റ് ചെയ്തതെന്ന് ആന്റിഗ്വൻ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതേസമയം, നിലവിൽ ചോക്സി റൊസൗവിലെ ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |