കോഴിക്കോട്: കൊവിഡ് നിയന്ത്രണങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകിയതോടെ ജനം വീണ്ടും തെരുവിൽ സജീവമായി. കൊവിഡ് വ്യാപനം കുറഞ്ഞതോടെയാണ് കൂടുതൽ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളോടെ പ്രവർത്തിക്കാൻ അനുമതി നൽകിയത്. രോഗ തീവ്രത കുറഞ്ഞതിനാൽ പൊലീസും പരിശോധനയിൽ അയവ് വരുത്തിയിട്ടുണ്ട്. വാഹന പരിശോധന കുറയുകയും ഇളവുകൾ കൂടുകയും ചെയ്തതോടെ ജനം കൂടുതലായി റോഡുകളിലെത്തുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ആളുകൾ നേരിട്ട് സാധനം വാങ്ങാനെത്തുന്നതിനാൽ പലചരക്ക്, പച്ചക്കറി കടകളിൽ നല്ല തിരക്കാണ്.
നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ഇന്നലെ സാമാന്യം തിരക്ക് അനുഭവപ്പെട്ടിരുന്നു. മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളിലും തിരക്കായിരുന്നു. ഹോട്ടലുകളിൽ പാർസൽ വാങ്ങാനെത്തിയവരുടെ കാത്തിരിപ്പ് തിരക്ക് കൂട്ടി. ബാങ്കുകളിലും കാര്യമായ തിരക്ക് അനുഭവപ്പെട്ടു. പല ദേശസാത്കൃത ബാങ്കുകൾക്ക് മുന്നിലും സാമൂഹ്യ അകലം പാലിക്കാതെയുളള ക്യൂവാണ് കാണാനായത്. 10 മുതൽ 5 വരെയായിരുന്നു ബാങ്കുകളുടെ പ്രവർത്തനം. വ്യവസായ ശാലകളിൽ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തനം തുടങ്ങി. റബർ സംഭരണ കടകൾ , പുസ്തക കടകൾ, ടെക്സ്റ്റയിൽസ്, സ്വർണം, ചെരുപ്പ് കടകൾ തുടങ്ങിയവയെല്ലാം ഇന്നലെ സജീവമായി . കള്ളുഷാപ്പുകളിൽ കള്ള് പാർസലായി നൽകാൻ അനുമതിയായതോടെ ഇവിടങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ജനങ്ങൾ വാഹനവുമായി പുറത്തിറങ്ങിയതിനാൽ നേരിയ ഗതാഗതക്കുരുക്ക് പല പട്ടണങ്ങളിലും അനുഭവപ്പെട്ടു. ഉൾനാടുകളിൽ പൊലീസ് പരിശോധന കുറഞ്ഞതിനാൽ ആളുകൾ സംഘം ചേർന്ന് നിൽക്കുന്ന കാഴ്ച പലയിടത്തുമുണ്ടായി.
റേഷൻ കടകളിൽ തിരക്ക്
റേഷൻ കടകളിലാണ് കൂടുതൽ തിരക്ക്. ഒരേ സമയം അഞ്ചുപേരിൽ കൂടുതൽ പാടില്ലെന്ന നിർദ്ദേശം പലയിടത്തും തെറ്റിച്ചു. കിറ്റുകളുടെ വിതരണം കൂടിയായതോടെ തിരക്ക് കൂടി വരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |