തിരുവനന്തപുരം: പ്രതിപക്ഷം ക്രിയാത്മകമാകണമെന്ന് ഭരണപക്ഷത്തിന്റെ ഉപദേശം. അതിന്റെ പേരിൽ,അഴിമതിയെ താങ്ങാനാകുമോയെന്ന് പ്രതിപക്ഷം.
പതിനഞ്ചാം നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ ഗവർണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയിലാണ് വാഗ്വാദം.
ആങ്ങള ചത്താലും നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന സമീപനം പ്രതിപക്ഷത്തിന് പാടില്ലെന്ന് നന്ദിപ്രമേയം അവതരിപ്പിച്ച കെ.കെ. ശൈലജ പറഞ്ഞു. കിഫ്ബി നിയമം പാസാക്കുന്നതിനടക്കം സഹകരിച്ചില്ലേയെന്ന് ഓർമ്മപ്പെടുത്തിയ പ്രതിപക്ഷ അംഗം പി.കെ. ബഷീർ, നിങ്ങൾ കക്കുന്നതും അഴിമതി നടത്തുന്നതും എങ്ങനെ താങ്ങാൻ പറ്റുമെന്ന് ചോദിച്ചു.
കടകംപള്ളി സുരേന്ദ്രൻ (സി.പി.എം)
കെട്ടിച്ചമച്ച ആരോപണങ്ങളുടെ ചക്രവ്യൂഹത്തെ സമചിത്തതയോടെ പിണറായി നേരിട്ടതിന്റെ വിജയം.
തിരുവഞ്ചൂർ രാധാകൃഷ്ണൻ (കോൺഗ്രസ്)
കാർപെറ്റ് ബോംബിട്ടപോലെ ആരോഗ്യവകുപ്പിനെ ശിഥിലീകരിച്ചു.
ഇ. ചന്ദ്രശേഖരൻ (സി.പി.ഐ)
സർക്കാരിന്റെ നയങ്ങൾക്കുള്ള അംഗീകാരമാണ് തുടർഭരണം.
സി.എച്ച്. കുഞ്ഞമ്പു (സി.പി.എം)
ഒരു തവണ ചക്ക വീണ് മുയൽ ചത്തുവെന്നതുകൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായത് എപ്പോഴുമുണ്ടാവില്ല.
മാത്യു ടി. തോമസ് (ജെ.ഡി.എസ്)
മാറിമാറിയുള്ള ഭരണമെന്ന അപകടത്തിൽനിന്ന് കേരളം മുക്തമായി.
എൻ. ഷംസുദ്ദീൻ (ലീഗ്)
ഒന്നാം പിണറായി സർക്കാരിന്റെ രണ്ടാം പതിപ്പാണിതെങ്കിൽ സമര സജ്ജരായി തങ്ങളുണ്ടാകും.
എൻ. ജയരാജ് (കേരള കോൺഗ്രസ്-എം)
ചിലർ വരുമ്പോൾ ചരിത്രം വഴി മാറുമെന്ന വാക്കുകൾ അന്വർത്ഥമായി.
അനൂപ് ജേക്കബ് (കേരള കോൺ-ജേക്കബ്)
കൊവിഡ് ആശങ്കകൾ അകറ്റാനുള്ള നിർദ്ദേശങ്ങൾ നയപ്രഖ്യാപനത്തിലില്ല.
ഡി.കെ. മുരളി (സി.പി.എം)
ക്രിയാത്മകമായ പ്രതിപക്ഷമായാൽ മുന്നേറാനാകും.
യു. പ്രതിഭ (സി.പി.എം)
യു.ഡി.എഫ് വന്നിരുന്നുവെങ്കിൽ അഞ്ച് വർഷത്തെ വികസനപ്രവർത്തനങ്ങൾ തകർക്കുമായിരുന്നു.
ടി. സിദ്ദിഖ് (കോൺഗ്രസ്)
നയപ്രഖ്യാപനത്തിൽ അഴിമതിക്കെതിരെ ഒന്നുമില്ല.
പി.വി. അൻവർ (സി.പി.എം സ്വത.)
കഴിഞ്ഞ അഞ്ച് വർഷം സ്വീകരിച്ച നിലപാട് തുടർന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൽ.ഡി.എഫ് വിജയിക്കും.
എം. നൗഷാദ് (സി.പി.എം)
എൻജിൻ തകരാറായ വണ്ടിയുടെ ഡ്രൈവറെ മാറ്റിയിട്ട് കാര്യമില്ല. ക്രിയാത്മക പ്രതിപക്ഷമാകണം.
പി.കെ. ബഷീർ (ലീഗ്)
കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പുകളിൽ ട്രംപ് ഒഴിച്ച് എല്ലാ ഭരണാധികാരികളും വീണ്ടും ജയിച്ചിട്ടുണ്ട്. നയപ്രഖ്യാപനം ലോട്ടറിക്കാരന്റെ അനൗൺസ്മെന്റ് പോലെ.
കെ. ആൻസലൻ (സി.പി.എം)
പ്രതിപക്ഷത്തെ അഞ്ചുവർഷക്കാലം നയിച്ചത് ബി.ജെ.പിയാണ്.
പി.ടി.തോമസ് (കോൺഗ്രസ്)
പിണറായി സർക്കാരിന്റെ രണ്ടാം വരവ് കിറ്റ് കൊണ്ടല്ല, കമ്യൂണൽ ഡിവിഷൻ കൊണ്ടാണ്.
എ.എൻ. ഷംസീർ (സി.പി.എം)
വിനാശകാരികളായ പ്രതിപക്ഷമായതിനാലാണ് വീണ്ടും അവിടെ ഇരിക്കേണ്ടിവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |