കൊച്ചി: സ്വാശ്രയമേഖലയിൽ എൻജിനീയറിംഗ്, മെഡിക്കൽ ഒഴികെയുള്ള പുതിയ കോളേജുകൾ തുടങ്ങാൻ സഹകരണ സ്ഥാപനങ്ങൾക്കു മാത്രം അനുമതി നൽകുന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
2020 ആഗസ്റ്റ് 20 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാല പുതിയ കോളേജുകൾ തുടങ്ങാൻ സഹകരണ സ്ഥാപനങ്ങളിൽ നിന്ന് മാത്രം അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം ഇറക്കിയതിനെതിരെ മലബാർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രന്റെ ഉത്തരവ്. ഇതോടെ ,മറ്റുള്ളവർക്കും അപേക്ഷ നൽകാനാവും.
വിദ്യാഭ്യാസ രംഗത്ത് മുൻപരിചയമുള്ളതും മികച്ച സാമ്പത്തിക സ്ഥിതിയുള്ളതുമായ സഹകരണ സ്ഥാപനങ്ങൾക്ക് മാത്രം പുതിയ കോളേജുകൾ അനുവദിച്ചാൽ മതിയെന്നത് നയപരമായ തീരുമാനമാണെന്ന് സർക്കാർ വാദിച്ചു. എന്നാൽ ഇത്തരം വേർതിരിവ് ഭരണഘടന ഉറപ്പു നൽകുന്ന തുല്യതയുടെയും തൊഴിലവകാശത്തിന്റെയും ലംഘനമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. സർവകലാശാലകളുടെ അധികാരം മറി കടന്ന് സർക്കാർ ഇടപെടുന്നത് ഉചിതമല്ലെന്നും നിയമപരമല്ലെന്നും ഹൈക്കോടതി രണ്ടു വിധികളിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. . ഹർജിക്കാർ രണ്ടാഴ്ചയ്ക്കകം പുതിയ കോളേജിന് അപേക്ഷ നൽകാനും ,ഇതു പരിഗണിച്ച് സർവകലാശാല തീരുമാനമെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |