ലക്ഷദ്വീപിലെ കാവി അജൻഡ കേന്ദ്രം അവസാനിപ്പിക്കണം
തിരുവനന്തപുരം:ലക്ഷദ്വീപിൽ കാവി അജൻഡ നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കി. പൗരത്വ നിയമം, കാർഷിക നിയമം തുടങ്ങിയ വിവാദ ഭേദഗതികളുടെ പേരിൽ കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കിയതിന് പിന്നാലെയാണിത്.
ലക്ഷദ്വീപിലെ ജനതയുടെ സംസ്കാരവും ജീവനോപാധികളും ഇല്ലാതാക്കാനും കാവി അജൻഡ നടപ്പാക്കാനുമാണ് അഡ്മിനിസ്ട്രേറ്റർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിൽ ആരോപിച്ചു. വിവാദ ഉത്തരവുകൾ പിൻവലിച്ച് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്നും കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.
തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ട് ആരംഭിച്ച കാവിവത്കരണം ആ ജനതയുടെ ആവാസ വ്യവസ്ഥകളെയും ജീവിതത്തെയും സ്വാഭാവിക ബന്ധങ്ങളെയും തകർക്കുന്നതായി വളർന്നുകഴിഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ദ്വീപിൽ നേരത്തെ സ്ഥാപിച്ചിരുന്ന ബാനറുകൾ എടുത്തുമാറ്റി. എഴുതിയവരെ അറസ്റ്റ് ചെയ്തു. കുറ്റകൃത്യങ്ങൾ അത്യപൂർവമായിരുന്ന ലക്ഷദ്വീപിൽ ഗുണ്ടാ ആക്ട് കൊണ്ടുവന്നു. മത്സ്യത്തൊഴിലാളികളുടെ ബോട്ടും വലയും സൂക്ഷിക്കുന്ന കൂടാരങ്ങൾ തകർത്തു. ജനങ്ങളുടെ ഭക്ഷണരീതിയിൽ പ്രധാനമായ ഗോമാംസം നിരോധിക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഡെയറി ഫാമുകൾ അടച്ചുപൂട്ടുന്നു.
നൂറ്റാണ്ടുകളായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന നാടുകളാണ് കേരളവും ലക്ഷദ്വീപും. ഈ പാരസ്പര്യബന്ധത്തെ തകർക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്.
ലക്ഷദ്വീപിന്റെയും അവിടത്തെ ജനങ്ങളുടെയും സവിശേഷതകൾ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനുണ്ട്.
പൊതുതാത്പര്യമുള്ള വിഷയങ്ങളിൽ സഭയുടെ അഭിപ്രായം പ്രകടിപ്പിക്കേണ്ട ചട്ടം 118 അനുസരിച്ചുള്ള പ്രമേയം സഭ ഏകകണ്ഠമായി അംഗീകരിച്ചു.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കക്ഷി നേതാക്കളായ ഇ.ചന്ദ്രശേഖരൻ, പി.കെ.കുഞ്ഞാലിക്കുട്ടി, മാത്യു ടി.തോമസ്, മോൻസ്ജോസഫ്,ഡോ.എൻ.ജയരാജ് എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു. അനൂപ് ജേക്കബ്, എൻ.ഷംസുദ്ദീൻ, പി.ടി.തോമസ് എന്നിവർ ഭേദഗതികൾ കൊണ്ടുവന്നു. രണ്ടെണ്ണമൊഴികെ എല്ലാം സ്വീകരിച്ച് ശബ്ദവോട്ടോടെയാണ് പ്രമേയം അംഗീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |