തിരുവനന്തപുരം: വാഴമുട്ടം ഗവ. ജി.എച്ച്.എസ്.എസ് എന്ന സ്കൂളിലാണ് തങ്ങൾ പഠിക്കുന്നതെന്ന് ആരവിനും അർണവിനും അറിയാം. എന്നാൽ ഇരുവർക്കും സ്കൂൾ ഇതുവരെ കാണാനായിട്ടില്ല, കൊവിഡ് ഇല്ലായിരുന്നെങ്കിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥി ആരവിനും സഹോദരനും എൽ.കെ.ജി വിദ്യാർത്ഥിയായ അർണവിനും ഇന്നലെ പുതിയ സ്കൂളിലെ ആദ്യ ദിവസമായിരുന്നു. ഇനി എന്ന് ക്ലാസിലെത്താനാകുമെന്ന് പ്രവചിക്കാനാവാത്തവിധം കൊവിഡ് വില്ലനാകുമ്പോൾ സങ്കടങ്ങൾ ഉള്ളിലൊതുക്കി വീട്ടിൽ ഇവർ പ്രവേശനോത്സവം ആഘോഷിച്ചു.
എന്ന് സ്കൂളിൽ പോകാനാകുമെന്ന് ഇവർ രക്ഷിതാക്കളോട് തിരക്കുമായിരുന്നു. മക്കളെ സങ്കടപ്പെടുത്താതെ ക്ലാസ് മുറി പൂന്തുറ ആലുകാടിലെ വീട്ടിലൊരുക്കാമെന്ന് ഇവരുടെ അമ്മ ആരതിയും തീരുമാനിച്ചു. ഇന്നലെ രാവിലെ ആരവും അർണവും കുളിച്ച്, പുത്തനുടുപ്പിട്ട് പ്രവേശനോത്സവത്തിന് തയ്യാറായി നിന്നു. ബോർഡും പുസ്തകങ്ങളും ആരതി തയ്യാറാക്കി വച്ചിരുന്നു. മുൻപ് അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന പരിചയത്തിൽ ആരതി തന്നെ ടീച്ചറായി. അക്ഷരങ്ങൾ വെട്ടിയൊട്ടിച്ച കാർഡുകളുണ്ടാക്കി ഇരുവരും അക്ഷരങ്ങളുടെ വലിയ ലോകത്തേക്ക് പ്രവേശിച്ചു. കൊവിഡ് കാലമായതിനാൽ ഇടയ്ക്ക് സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കാനും മടിച്ചില്ല. അദ്ധ്യയനവർഷം ഔദ്യോഗികമായി ആരംഭിച്ച കൊച്ചുമക്കൾക്ക് അപ്പൂപ്പന്റെ വക പുസ്തകങ്ങൾ സമ്മാനമായി ലഭിച്ചു. പിന്നാലെ പേനയും പെൻസിലുമടങ്ങുന്ന സമ്മാനപ്പെട്ടിയുമായി അമ്മൂമ്മയും. ഇരുവർക്കും വീട്ടുകാർ ഒന്നിച്ചിരുന്ന് മധുരം വിളമ്പി. ഇതോടെ ഇരുവരും ഹാപ്പി. സ്കൂൾ തലത്തിൽ നടന്ന പ്രവേശനോത്സവത്തിൽ നാടൻപാട്ടും കവിതയും അവതരിപ്പിച്ചതും ആരവായിരുന്നു.
ബന്ധുവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിൽ ആയതിനാൽ സ്കൂളിൽ പോയി ആരവിന്റെയും അർണവിന്റെയും പുസ്തകങ്ങൾ വാങ്ങാൻ സാധിച്ചില്ല. ക്വാറന്റൈൻ ഇന്നലെ അവസാനിച്ചതിനാൽ അടുത്ത ദിവസം തന്നെ പുസ്തകം സ്വന്തമാക്കാനിരിക്കുകയാണ് ഇവർ. കൺസ്യൂമർഫെഡ് ജീവനക്കാരനാണ് ഇരുവരുടെയും അച്ഛനായ രാജേഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |