മുംബയ്: കൊവിഡ് ലോക്ക്ഡൗൺ നൽകിയ ഊഷ്മളമായൊരു ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് നടൻ മോഹിത് മൽഹോത്ര.
മോഹിതിന്റെ വീട്ടിൽ ജോലി ചെയ്യുന്ന ഭാരതി എന്ന സ്ത്രീയാണ് കഥയിലെ നായിക. 12 വർഷമായി മുംബയിലാണ് മോഹിതിന്റെ താമസം. ഷൂട്ടിംഗ് തിരക്കുകളിൽ മുഴുകിയപ്പോൾ മോഹിതിന് വീട്ടിലേക്ക് ഒരു സഹായിയെ ആവശ്യമായി വന്നു. അങ്ങനെ ഭാരതി വീട്ടിലെത്തി. വിട്ടിലെ ഉത്തരവാദിത്വങ്ങൾ മുഴുവൻ ഏറ്റെടുത്തു.
'എനിക്കിഷ്ടമുള്ള വിഭവങ്ങൾ എന്താണെന്നറിയാൻ ഭാരതി, എന്റെ അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു. പുതിയ റെസിപ്പികൾ പഠിക്കാൻ ഗൂഗിളിൽ തിരയാൻ പഠിച്ചു. ഭാരതിയുടെ തായ് കറി അതിഗംഭീരമാണ്. ഞാൻ എന്തെല്ലാമാണ് കഴിക്കുന്നതെന്ന് ഭാരതി കൃത്യമായി മനസിലാക്കിയിരുന്നു. വൈകി വരുന്ന ദിവസങ്ങളിൽ പുറത്ത് നിന്ന് ഭക്ഷണം വരുത്തി കഴിക്കുന്ന ശീലമുണ്ട്. ഒട്ടും ആരോഗ്യകരമല്ലാത്ത ഭക്ഷണമാണ് കഴിച്ചിരുന്നത്. അതെല്ലാം ഭാരതി നിരുത്സാഹപ്പെടുത്തിയി. ഞാൻ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചില്ലെങ്കിൽ അമ്മയെ വിളിച്ച് പരാതി പറയും. ക്രമേണ ഞാനും ഭാരതിയും നന്നായി അടുത്തു. എന്റെ സ്വന്തം സഹോദരിയെപ്പോലെയാണ് എനിക്ക് തോന്നിയത്. ഭാരതിയുടെ മകൻ രോഹിതുമായും എനിക്ക് അടുപ്പമുണ്ട്. അവന് ഉപരിപഠനത്തിന് പോകണമെന്ന് എന്നോടൊരിക്കൽ പറഞ്ഞു. ഭാരതിയുടെ സാമ്പത്തികസ്ഥിതി നന്നായി അറിയാവുന്നതിനാൽ ഞാൻ ചെലവുകൾ ഏറ്റെടുത്തു. ലോക്ക്ഡൗണിൽ ഞാൻ ഡൽഹിയിൽ കുടുങ്ങിപ്പോയി. ഭാരതി എന്റെ വീട്ടിലും. എന്നിരുന്നാലും ഞാൻ ശമ്പളം മുടക്കിയിരുന്നില്ല. എല്ലാ ദിവസവും ഞങ്ങൾ പരസ്പരം വിളിക്കും. ആരോഗ്യവിവരങ്ങളെക്കുറിച്ച് അന്വേഷിക്കും. മൂന്ന് മാസത്തിന് ശേഷം ഞാൻ മുംബയിൽ മടങ്ങിയെത്തി. ഭാരതി എനിക്ക് വേണ്ടി ഭക്ഷണം ഉണ്ടാക്കി കാത്തിരിക്കുകയായിരുന്നു. ഏഴ് മാസത്തിനുള്ളിൽ ഭാരതിയ്ക്ക് ഉദ്യോഗക്കയറ്റം ലഭിച്ചു. ആദ്യം എന്റെ സഹോദരിയായി, പിന്നീട് അമ്മയായി മാറി. ഇനി മുതൽ 'ലോക്ഡൗൺ മോം" എന്ന് വിളിക്കുമെന്ന് ഞാൻ ഭാരതിയോട് തമാശയായി പറയാറുണ്ട്. അത് കേൾക്കമ്പോൾ ഭാരതി ചിരിക്കും.' - മോഹിത് കുറിക്കുന്നു. ഹ്യൂമൻസ് ഓഫ് ബോംബെയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭാരതിയെക്കുറിച്ച് മോഹിത് മനസുതുറന്നത്. നിരവധിപ്പേർ കൊവിഡ് കാലത്തെ പോസിറ്റീവ് സ്റ്റോറിക്ക് ലൈക്ക് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |