തിരുവനന്തപുരം: കൊവിഡ് മരണത്തെ ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ബഹളവും വാക്പോരും. കൊവിഡ് മരണങ്ങൾ ഒളിപ്പിച്ച് കണക്ക് കുറച്ചുകാണിക്കുകയാണെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ചപ്പോൾ കൊവിഡിന്റെ കാര്യത്തിൽ സർക്കാരിനെ പിന്തുണയ്ക്കുമെന്ന് പറയുന്ന പ്രതിപക്ഷം കൊവിഡ് പോരാളികളെ ഇകഴ്ത്തിക്കാണിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജും പറഞ്ഞു. ഇതോടെ സഭ ബഹളമയമായി. മുസ്ളിം ലീഗ് അംഗം ഡോ.എം.കെ. മുനീറാണ് വിഷയം ഉന്നയിച്ചത്. മരണനിരക്ക് കുറച്ചുകാണിക്കുമ്പോൾ ദുരന്തത്തിനിരയായവരുടെ കുടുംബത്തിന് ആനുകൂല്യങ്ങൾ നഷ്ടമാകുന്ന സ്ഥിതിയുണ്ടാകുമെന്ന് മുനീർ പറഞ്ഞു.
മന്ത്രിയുടെ വിശദീകരണത്തോടെ അടിയന്തര പ്രമേയത്തിന് സ്പീക്കർ എം.ബി. രാജേഷ് അനുമതി നിഷേധിച്ചു. ശക്തമായി പോരടിച്ചെങ്കിലും കൊവിഡിന്റെ കാര്യത്തിൽ കലഹമുണ്ടെന്ന ചീത്തപ്പേര് ഒഴിവാക്കാൻ ഇൗ വിഷയത്തിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
ആരോപണം തള്ളി മന്ത്രി
വാക്സിൻ വിതരണത്തിൽ ജില്ലകളിൽ സന്തുലിതാവസ്ഥയില്ലെന്നും പത്തനംതിട്ടയ്ക്ക് കൂടുതലും മലപ്പുറത്തിന് കുറവും നൽകുന്നത് ശരിയല്ലെന്നും മ്യൂക്കോർ മൈക്കോസിസിനുള്ള (ഫംഗസ്) മരുന്ന് ലഭ്യമാക്കുന്നില്ലെന്നും മുനീർ പറഞ്ഞു. വാക്സിൻ വിതരണം സുതാര്യമായിരുന്നുവെന്നും പത്തനംതിട്ടയ്ക്ക് കൂടുതൽ നൽകിയെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി വീണാ ജോർജ് മറുപടി പറഞ്ഞു. മരണം രേഖപ്പെടുത്തുന്നതിൽ ലോകാരോഗ്യസംഘടനയുടെ മാർഗനിർദ്ദേശങ്ങളാണ് പാലിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രയോഗം ചൊടിപ്പിച്ചു
ഇകഴ്ത്തിക്കാണിക്കുന്നുവെന്ന മന്ത്രിയുടെ പ്രയോഗത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ എഴുന്നേറ്റു. മന്ത്രിയെ പിന്തുണച്ച് ഭരണപക്ഷവും രംഗത്തെത്തിയതോടെയാണ് സഭ ബഹളമയമായത്. പരാമർശം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. മരണം ഒളിച്ചുവച്ചുവെന്ന പ്രയോഗം പ്രതിപക്ഷവും പിൻവലിക്കണമെന്ന് മന്ത്രിയും ആവശ്യപ്പെട്ടു. ചക്ക തലയിൽ വീണ് മരിച്ചയാൾക്ക് കൊവിഡ് പരിശോധനയിൽ പോസിറ്റിവാണെന്നു പറഞ്ഞ് കൊവിഡ് മരണക്കണക്കിൽ ഉൾപ്പെടുത്താനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഐ.സി.എം.ആർ. മാർഗനിർദ്ദേശമാണ് കൊവിഡ് മരണത്തിൽ പാലിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അങ്ങനെയെങ്കിൽ ഡി.വൈ.എഫ്.ഐ നേതാവ് ബിജു മരിച്ചതും കൊവിഡ് മരണമാകുമായിരുന്നു. കൊവിഡാനന്തര പ്രശ്നങ്ങളാൽ മരിക്കുന്നവർ കണക്കിൽപ്പെടുന്നില്ല. കുടുംബത്തിൽ വരുമാനമുള്ളയാൾ കൊവിഡ് ബാധിച്ച് മരിച്ചാൽ സർക്കാർ സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ സഹകരണം പുല്ലുവിലയെന്ന മന്ത്രിയുടെ നിലപാട് നിർഭാഗ്യകരമാണെന്ന് മുസ്ളിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |