കോഴിക്കോട്: രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ ഒന്നിച്ചു നൽകിയതിനെ തുടർന്ന് കുഴഞ്ഞു വീണ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് വേളം തീക്കുനി കാരക്കണ്ടി നിസാറിന്‍റെ ഭാര്യ റജിലയെ ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവാഴ്‌ച വൈകുന്നേരത്തോടെയാണ് റജില വാക്‌സിനെടുത്തത്. തുടർന്ന് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.
പരസഹായമില്ലാതെ എഴുന്നേൽക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റജിലയെന്നും ഇടതു കണ്ണിന് അസ്വസ്ഥതയുണ്ടെന്നും നിസാർ പറഞ്ഞു. ആയഞ്ചേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് റജിലയും നിസാറും വാക്‌സിൻ എടുത്തത്. റജിലയ്ക്കു രണ്ടു തവണ കുത്തിവയ്‌പ്പ് എടുത്തത് എന്തിനെന്ന് അപ്പോൾ തന്നെ ചോദിച്ചിരുന്നെന്ന് നിസാർ പറഞ്ഞു. കുത്തിവയ്‌പ്പ് എടുത്തതിനു ശേഷം മൂന്നു മണിക്കൂർ അവിടെ നിർത്തിയതിനു ശേഷമാണ് വിട്ടത്. രണ്ട് ഡോസ് വാക്‌സിൻ എടുത്തതായി എഴുതി തരണമെന്ന് പറഞ്ഞപ്പോൾ അതിനു ആർ എം ഒ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്.
വീട്ടിലെത്തി കുറച്ചു കഴിഞ്ഞപ്പോൾ കുഴഞ്ഞു വീണ റജിലയെ ഉടനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതത്തിന്‍റെ ലക്ഷണമുള്ളതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റാൻ അവിടെ നിന്ന് നിർദേശിക്കുകയായിരുന്നു. രണ്ടു തവണ കുത്തിയെങ്കിലും ഒരു തവണ മാത്രമാണ് വാക്‌സിൻ നൽകിയതെന്നാണ് ആയഞ്ചേരി സി എച്ച് സി മെഡിക്കൽ ഓഫിസറിൽ നിന്ന് ലഭിച്ച മറുപടിയെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |