മുംബയ്: കൊവിഡ് ബാധിച്ചുമരിച്ച ജീവനക്കാരുടെ കുടുംബത്തിന് അഞ്ചുവർഷത്തെ മുഴുവൻ ശമ്പളവും കുട്ടികളുടെ ബിരുദംവരെയുള്ള വിദ്യാഭ്യാസചെലവും നൽകാൻ തീരുമാനിച്ച് റിലയൻസ്. കൊവിഡ് ബാധിച്ചുമരിച്ച ജീവനക്കാരുടെ കുടുംബത്തിന് 10ലക്ഷംരൂപ ധനസഹായവും മറ്റ് സഹായപദ്ധതികളും റിലയൻസ് ഫൗണ്ടേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. വീ കെയർ എന്ന പേരിലെ കുടുംബ സഹായ പദ്ധതിയിൽ മരണമടഞ്ഞ ജീവനക്കാരൻ അവസാനമായി വാങ്ങിയ മാസ ശമ്പളം എത്രയാണോ അത്രയുമാണ് ആശ്രിതർക്ക് അഞ്ചു വർഷം കൂടി നൽകുക.
റിലയൻസ് ജീവനക്കാർക്ക് അയച്ച സന്ദേശത്തിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയും ഇക്കാര്യം അറിയിച്ചത്. മൂന്നു ലക്ഷം ജീവനക്കാർക്കാണ് ഇരുവരും ചേർന്ന് ഈ സന്ദേശം എഴുതിയത്. ജീവനക്കാരന്റെ പേരിലുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം തുടർന്നും പൂർണമായും റിലയൻസ് വഹിക്കും. മരണമടഞ്ഞ ജീവനക്കാരുടെ മക്കൾ ബിരുദപഠനം പൂർത്തിയാക്കുന്നതുവരെ ഇത് തുടരും. കൊവിഡ് ബാധിക്കുന്ന ജീവനക്കാർക്ക് പ്രത്യേക അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിൽ ആർക്കെങ്കിലും കൊവിഡ് ബാധിച്ചാലും ഈ അവധി ജീവനക്കാർക്ക് ലഭ്യമാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |