രണ്ടാം റൗണ്ടിനിടെ പരിക്കേറ്റ ആഷ്ലി ബാർട്ടി ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറി
പാരീസ് : ഫ്രഞ്ച് ഓപ്പൺ ടെന്നിസിന്റെ രണ്ടാം റൗണ്ടിനിടെ പരിക്കേറ്റതിനെത്തുടർന്ന് ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്ലി ബാർട്ടി ടൂർണമെന്റിൽ നിന്ന് പിന്മാറി.പോളണ്ടിന്റെ മാഗ്ദ ലിനെറ്റിനെതിരായ മത്സരത്തിൽ ആദ്യ സെറ്റ് 1-6ന് നഷ്ടപ്പെടുത്തിയ ബാർട്ടി രണ്ടാം സെറ്റിൽ 2-2 എന്ന സ്കോറിൽ നിൽക്കുമ്പോഴാണ് പിന്മാറിയത്.
ആദ്യ റൗണ്ട് മത്സരത്തിനിടെ സംഭവിച്ച ഇടുപ്പിലെ പരിക്ക് രണ്ടാം മത്സരത്തിൽ ഗുരുതരമാവുകയായിരുന്നു.കഴിഞ്ഞ മാസം ഇറ്റാലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലും ബാർട്ടി പരിക്കേറ്റ് പിന്മാറിയിരുന്നു.2019ൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിരുന്ന താരമാണ് ആസ്ട്രേലിയക്കാരിയായ ആഷ്ലി ബാർട്ടി. കഴിഞ്ഞ ദിവസം ലോക മൂന്നാം റാങ്കുകാരി സിമോണ ഹാലെപ്പും പരിക്ക് മൂലം ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറിയിരുന്നു.
24-ാം ഗ്രാൻസ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെറീന വില്ല്യംസ് രണ്ടാം റൗണ്ടിൽ ഒരു സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം 137-ാം റാങ്കുകാരിയായ റാെമേനിയയുടെ മിഹേല ബുസാനെസ്‌ക്യുവിനെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലെത്തി. സ്‌കോർ: 6-3, 5-7, 6-1.
വനിതാ വിഭാഗത്തിൽ വിക്‌ടോറിയ അസരെങ്കയും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഡെന്മാർക്കിന്റെ ക്ലാര ടൗസണെ നേരിട്ടുള്ള സെറ്റുകൾക്കാണ് അസരങ്ക തോല്‍പിച്ചത്. സ്‌കോർ: 7-5, 6-4.
പുരുഷ സിംഗിൾസിൽ അഞ്ചാം സീഡ് സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും ലോക രണ്ടാം നമ്പർ ഡാനിൽ മെദ്‌വദേവും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. സിറ്റ്‌സിപാസ് സ്‌പെയിനിന്റെ പെഡ്രോ മാർട്ടിനെസിനെ 6-3, 6-4, 6-3ന് തോൽപിച്ചു: മെദ്‌വദേവ് ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമാണ് അമേരിക്കയുടെ ടോമി പോളിനെതിരെ കീഴടക്കിയത്. സ്‌കോർ: 3-6, 6-1, 6-4, 6-3.
ജപ്പാന്റെ കെയ് നിഷിക്കോറി അഞ്ച് സെറ്റ് നീണ്ട മത്സരത്തിൽ റഷ്യയുടെ ഇരുപത്തിമൂന്നാം സീഡ് താരം കരൻ കാച്നോവിനെ കീഴടക്കി. സ്‌കോർ: 4-6, 6-2, 2-6, 6-4, 6-4.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |