വിശാഖപട്ടണം: രാജ്യത്തെ കൊവിഡ് പോരാട്ടത്തിനെ പിന്തുണച്ച് നടക്കുന്ന ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി ഇന്ത്യൻ നേവൽ ഷിപ്പ് ഐരാവത് വ്യാഴാഴ്ച വിശാഖപട്ടണത്ത് എത്തി. വിയറ്റ്നാമിൽ നിന്നും സിംഗപ്പൂരിൽ നിന്നുമുളള ദ്രവ മെഡിക്കൽ ഓക്സിജൻ (എൽ.എം.ഒ), ഓക്സിജൻ സിലിണ്ടറുകൾ, വെന്റിലേറ്ററുകൾ എന്നിവയുമായാണ് ഐരാവത് എത്തിയിരിക്കുന്നത്.
ഏഴ് ക്രയോജനിക്ക് ഓക്സിജൻ ടാങ്കുകളിലായി 158 മെട്രിക് ടൺ ദ്രവ മെഡിക്കൽ ഓക്സിജൻ, 2722 ഓക്സിജൻ സിലിണ്ടറുകൾ, പത്ത് വെന്റിലേറ്ററുകൾ ഉൾപ്പടെ മറ്റ് കൊവിഡ് ദുരിതാശ്വാശ വസ്തുക്കൾ എന്നിവ ഷിപ്പിൽ ഉണ്ട്. നേരത്തെ, മേയ് പത്തിന് ഐ.എൻ.എസ് ഐരാവത് എട്ട് ക്രയോജനിക് ഓക്സിജൻ ടാങ്കറുകൾ, നാലായിരത്തോളം ഓക്സിജൻ സിലിണ്ടറുകൾ, സിംഗപ്പൂരിൽ നിന്നുളള നിർണായക മെഡിക്കൽ ഉപകരണങ്ങൾ/സാധനങ്ങൾ എന്നിവയുമായി വിശാഖപട്ടണത്ത് എത്തിയിരുന്നു.
ഓപ്പറേഷൻ സമുദ്ര സേതു-2 ന്റെ ഭാഗമായി മേയ് 24 ന് ഖത്തറിൽ നിന്നും 40 മെട്രിക് ടൺ ദ്രവ ഓക്സിജനുമായി ഐ.എൻ.എസ് തർക്കാഷ് മുംബെെയിലും മേയ് 27 ന് 80 മെട്രിക് ടണ്ണുമായി ഐ.എൻ.എസ് ഷാർദുൽ കൊച്ചിയിലും എത്തിയിരുന്നു. കൊവിഡ് കേസുകളിലെ വർദ്ധനവ് കണക്കിലെടുത്ത് ഓക്സിജൻ ആവശ്യകതകൾ നിറവേറ്റുന്നതിനുളള ദേശീയ ദൗത്യത്തിന്റെ ഭാഗമായാണ് നാവികസേന ഓപ്പറേഷൻ സമുദ്രസേതു-2 ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |