തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. രാവിലെ 10ന് ചോദ്യം ചെയ്യലിനായി തൃശൂർ പൊലീസ് ക്ലബിൽ ഹാജരാകാൻ നോട്ടീസ് നൽകി. കഴിഞ്ഞ ദിവസം കെ. സുരേന്ദ്രൻ അടക്കമുള്ള ഉന്നത നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരുമെന്ന സൂചന അന്വേഷണ സംഘം നൽകിയിരുന്നു. ധർമ്മരാജിനെ ഫോണിൽ ബന്ധപ്പെട്ടവരിൽ നിന്നുള്ള തെളിവെടുപ്പുകളാണ് നടക്കുന്നത്.
കൊടകര ഹവാല: ഇ.ഡി വിവരങ്ങൾ ശേഖരിച്ചു
കൊച്ചി: കൊടകര ഹവാലപ്പണക്കേസ് സംബന്ധിച്ച് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിവരങ്ങൾ ശേഖരിച്ചു. ഹവാലപ്പണത്തെക്കുറിച്ച് ഇ.ഡി അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് എഫ്.ഐ.ആറിന്റെ ഉൾപ്പെടെ പകർപ്പുകൾ കൊടകര സ്റ്റേഷനിലെത്തി വാങ്ങിയത്. പൊലീസ് അന്വേഷണ വിവരങ്ങളും ചോദിച്ചറിഞ്ഞു. പ്രാഥമിക അന്വേഷണം മാത്രമാണ് ഇ.ഡി നടത്തുന്നതെന്നാണ് സൂചന. ഹൈക്കോടതിയിൽ സ്വീകരിക്കേണ്ട നിലപാടിന്റെ ഭാഗമായാണിത്. പൊലീസിന്റെ പ്രത്യേകസംഘം അന്വേഷിക്കുന്ന കേസിൽ ഇടപെടേണ്ട സാഹചര്യവും പരിശോധിക്കുന്നതായാണ് സൂചന.
കുഴൽപ്പണക്കേസ്: മൂന്നാം പ്രതിയുടെ ഭാര്യയുടെ ജാമ്യാപേക്ഷ തള്ളി
തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ മൂന്നാം പ്രതിയുടെ ഭാര്യയും കേസിൽ 20ാം പ്രതിയുമായ വെള്ളിക്കുളങ്ങര കോടാലി പാഡിദേശത്ത് വല്ലത്ത് രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ (34) ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി. അജിത്ത് കുമാർ തള്ളി.
ബി.ജെ.പി കുഴൽപ്പണം എത്തിച്ചത് തങ്ങളെ തോൽപ്പിക്കാനെന്ന് യു.ഡി.എഫ്
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാനത്ത് കുഴൽപ്പണമൊഴുക്കിയത് യു.ഡി.എഫിനെ തോൽപ്പിക്കാനാണെന്നും, അതിന്റെ പ്രയോജനം ലഭിച്ചത് ഇടതുമുന്നണിക്കാണെന്നും യു.ഡി.എഫ് ആരോപിച്ചു. കൊടകരയിൽ കുഴൽപ്പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വസ്തുതകൾ പൂർണമായി പുറത്തുവരണം. അതിന്റെ ഉറവിടം വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മോൻസ് ജോസഫ്, എം.കെ. മുനീർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രവർത്തനം ശരിയല്ലെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവന കൊടകര സംഭവത്തിന്റെ നാണക്കേട് മറയ്ക്കാനും ജനശ്രദ്ധ തിരിച്ചുവിടാനുമാണ്. ലക്ഷദ്വീപ് പ്രശ്നത്തിലും കേന്ദ്രത്തിന്റെ വാക്സിൻ നയത്തിനെതിരായ കാര്യത്തിലും കോൺഗ്രസിനും യു.ഡി.എഫ് ഘടകകക്ഷികൾക്കും വ്യക്തമായ നിലപാടുകളുണ്ട്. വാക്സിൻ പ്രശ്നത്തിൽ കേന്ദ്രത്തിനെതിരെ ആദ്യം രംഗത്തുവന്നത് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയാണ്. യു.ഡി.എഫിന്റെ പ്രവർത്തനത്തിന് വി. മുരളീധരന്റെ സർട്ടിഫിക്കറ്റ് വേണ്ട. സി.പി.എമ്മുമായി അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയ സമീപനമാണ് ബി.ജെ.പിക്ക് കേരളത്തിലുള്ളതെന്നും നേതാക്കാൾ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |