തിരുവനന്തപുരം: ജില്ലയിൽ ട്രോളിംഗ് നിരോധനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാകുന്നു. 9ന് അർദ്ധരാത്രി മുതൽ ജൂലായ് 31 അർദ്ധരാത്രി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇതുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത യോഗത്തിൽ ട്രോളിംഗ് നിരോധനകാലത്ത് ഏർപ്പെടുത്തുന്ന എല്ലാ ക്രമീകരണങ്ങളിലും കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഹാർബർ എൻജിനിയറിംഗ് വകുപ്പ്, തുറമുഖ വകുപ്പ്, കെ.എസ്.ഇ.ബി, കോർപ്പറേഷൻ തുടങ്ങിയവർ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കളക്ടർ നിർദേശിച്ചു. നിരോധനം ബാധകമല്ലാത്ത വള്ളങ്ങളിൽ കടലിൽ പോകുന്നവർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ലൈഫ് ജാക്കറ്റുകൾ ഉൾപ്പെടെയുള്ളവ നിർബന്ധമായും കൂടെ കരുതണം. എത്ര പേർ കടലിൽ പോകുന്നുണ്ടെന്ന് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അധികൃതർക്ക് നൽകണം. അടിയന്തര സാഹചര്യങ്ങളിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന ജില്ലാ അടിയന്തരകാര്യ നിർവഹണ കേന്ദ്രവുമായി ബന്ധപ്പെടണമെന്നും യോഗം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി 1077 എന്ന നമ്പരിൽ ബന്ധപ്പെടണം. മൺസൂൺകാല പട്രോളിംഗിനും രക്ഷാപ്രവർത്തനത്തിനുമായി കോസ്റ്റൽ, മറൈൻ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും തീരസംരക്ഷണ സേനയും ഉണ്ടാകും. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കും കൂടാതെ ആംബുലൻസ് സൗകര്യവുമുണ്ടാകും. തീരദേശ മേഖലയിലെ മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 24 മണിക്കൂറും പ്രവർത്തിക്കും. വിഴിഞ്ഞം വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, വിഴിഞ്ഞം പൊലീസ്, മറ്റു ബന്ധപ്പെട്ടവർ എന്നിവരെ ഉൾക്കൊള്ളിച്ച് പ്രാദേശിക മോണിറ്ററിംഗ് കമ്മിറ്റി സംഘടിപ്പിക്കണം. ഹാർബർ പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കും. ഹാർബറിലും പ്രദേശങ്ങളിലും ലഹരിവസ്തുക്കളുടെ ഉപയോഗം പൂർണമായി തടയുന്നതിനുള്ള നടപടികൾ പൊലീസും എക്‌സൈസും ചേർന്ന് നടപ്പാക്കും. ഇതിനായി നൈറ്റ് പട്രോളിംഗ് നടത്തണമെന്നും കളക്ടർ നിർദേശിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിഴിഞ്ഞം, കോട്ടപ്പുറം പള്ളി വികാരിമാർ, വിഴിഞ്ഞം വടക്കുംഭാഗം, സെൻട്രൽ, തെക്കുംഭാഗം ജമാഅത്ത് ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |