കൊച്ചി: സർക്കാർ ബഡ്ജറ്റിൽ സ്മാരകങ്ങൾക്കായി കോടികൾ നീക്കി വച്ചതിനെതിരെ വിമർശനങ്ങളുയരുന്നതിനിടെ പ്രശസ്തമായ കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളിയിലെ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ സ്മാരക നിർമാണം വിവാദത്തിൽ. പദ്ധതിക്ക് സർക്കാർ അനുവദിച്ച 75 ലക്ഷം രൂപയെ ചൊല്ലി ഇടവക സംരക്ഷണ സമിതിയാണ് പരാതിയുമായി രംഗത്ത്.
2018ൽ പള്ളി വികാരി ഫാ.ആന്റണി ചെറിയകടവിലാണ് 4.67 കോടി രൂപയുടെ സ്മാരക പദ്ധതി സർക്കാരിൽ സമർപ്പിച്ചത്. ശവകുടീരം, പ്രാർത്ഥന മുറി, കിണർ തുടങ്ങിയവയുടെ സംരക്ഷണം മുതൽ തീർത്ഥാടകർക്ക് താമസം, പാർക്കിംഗ് സൗകര്യം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങി വിപുലമായിരുന്നു പദ്ധതി. 2019 മാർച്ച് വരെ സർക്കാർ 75 ലക്ഷം രൂപ അനുവദിച്ചു.
മ്യൂസിയം നവീകരണത്തിനായായി 75 ലക്ഷം രൂപ വികാരിയച്ചന് മാത്രം കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് ട്രഷറി അക്കൗണ്ടിലേക്ക് എത്തിയതെന്ന് സമിതി ആരോപിക്കുന്നു. മൂന്ന് വർഷം മുൻപ് ഇവർ അതിരൂപതാ കൗൺസിലിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. 50 ലക്ഷം രൂപ എൻജിനിയേഴ്‌സ് ഡയഗ്നോസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് നൽകിയത് ബിൽ ഉൾപ്പടെ കൃത്യമായ രേഖകളില്ലാതെയാണെന്ന് സമിതി ആരോപിക്കുന്നു.
ധനവിനിയോഗ സർട്ടിഫിക്കറ്റിനോടൊപ്പം സർക്കാരിൽ സമർപ്പിച്ച വിവരങ്ങളും കൃത്രിമമാണെന്നാണ് ആരോപണം. പദ്ധതി സംബന്ധിച്ച് പള്ളിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത വാർഷിക കണക്കിലും രേഖപ്പെടുത്തിയിട്ടില്ലത്രെ.
ആക്ഷേപങ്ങൾ ഉയർന്നതോടെ കഴിഞ്ഞ 10 മാസമായി നിർമാണ പ്രവർത്തനങ്ങൾ നിലച്ചു. ഫാ.ആന്റണിക്ക് പകരം വന്ന ഫാ. ഡിക്‌സണും സ്ഥലം മാറിപ്പോയി. അന്വേഷണമോ തുടർ നടപടികളോ ഉണ്ടായതുമില്ല.
അഴിമതി നടന്നിട്ടില്ല
ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണ്. ഒരു രൂപയുടെ പോലും അഴിമതി നടന്നിട്ടില്ല. പണവിനിയോഗം ഏതെങ്കിലുമൊരു വ്യക്തിക്ക് കൈകാര്യം ചെയ്യാവുന്ന തരത്തിലായിരുന്നില്ല. നിർമാണ പ്രവർത്തനങ്ങളുടെ പുരോഗതി ആർക്കും പരിശോധിക്കാം. ആരോപണമുന്നയിക്കുന്നവർക്ക് നിഷിപ്ത താത്പര്യങ്ങൾ ഉണ്ട്.
ഫാ. ഡിക്‌സൺ ഫെർണാണ്ടസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |