കൊച്ചി: കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ ആർ സുധർമ്മദാസ് പകർത്തിയ വാർത്താചിത്രങ്ങളിലൂടെ കൊവിഡ് കാല ദുരിതങ്ങൾ അടയാളപ്പെടുത്തി ഡോ കെ ബി ശെൽവമണി സംവിധാനം ചെയ്‌ത ആധാർ ഡോക്യുമെന്‍ററിയുടെ പോസ്റ്റർ പ്രശസ്‌ത എഴുത്തുകാരൻ ബെന്യാമിൻ പ്രകാശനം ചെയ്‌തു. പതിനഞ്ച് മിനിട്ട് ദൈർഖ്യമുള്ളതാണ് ഡോക്യുമന്‍ററി. കൊവിഡ് കാലത്തെ ശ്രദ്ധേയമായ ചിത്രങ്ങളിലൂടെയാണ് ഡോക്യുമെന്‍ററി കടന്നുപോകുന്നത്.
ആധാർ കാർഡ് കാണിച്ച് ഭക്ഷണം വാങ്ങാനെത്തിയ കുട്ടികൾ, കോൺവെൻ്റ് റോഡിലെ കനിവ് എന്ന ജീവകാരുണ്യ സ്ഥാപനത്തിന് മുന്നിൽ ഭക്ഷണം വാങ്ങാനായി അകലം പാലിച്ച് ചെരുപ്പുകൾ നിരത്തി തണലത്ത് നിൽക്കുന്ന വിശപ്പിന്‍റെ വിലകാട്ടിത്തരുന്ന ചിത്രവും. ഒരു കൈ നഷ്‌ടപ്പെട്ടയാളും ഭാര്യയും റേഷനരി വാങ്ങി നടന്ന് നീങ്ങുന്നതിനിടയിൽ സഞ്ചി പൊട്ടി അരിറോഡിൽ വീണത് വാരിയെടുക്കുന്ന കണ്ണുനനയിപ്പിക്കുന്ന ചിത്രവും സാമൂഹിക പ്രസക്തിയുള്ള നിരവധി ചിത്രങ്ങളും അതെടുക്കാനുണ്ടായ സാഹചര്യങ്ങൾ വിവരിക്കുന്നതും ഡോക്യുമെന്‍ററിയിലുണ്ട്.
ആയിരം വാക്കുകൾ കൊണ്ട് പറയാൻ ആഗ്രഹിക്കുന്നത് ഒരു ചിത്രം കൊണ്ട് പകർന്നു നൽകാനാവുമെന്നും അതാണ് ഫോട്ടോഗ്രാഫിയുടെ ശക്തിയെന്നും ബെന്യാമിൻ പറഞ്ഞു. സാമൂഹിക പ്രസക്തിയുള്ള, വികാരം തുളുമ്പുന്ന, മനസിൽ എക്കാലത്തും തങ്ങി നിൽക്കുന്ന അനേകം ചിത്രങ്ങൾ നമുക്ക് സമ്മാനിച്ചിട്ടുള്ള ഫോട്ടോഗ്രാഫർ ആണ് കേരളകൗമുദിയിലെ എൻ ആർ. സുധർമ്മദാസെന്നും അദ്ദേഹം പറഞ്ഞു.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മലയാള വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ കെ ബി ശെൽവമണി കൊല്ലം ജില്ലയിലെ പന്മന സെന്‍ററിലെ അദ്ധ്യാപകനാണിപ്പോൾ. ട്രാൻസ്‌ജെൻഡറുകളുടെ ജീവിതത്തെ ആസ്പദമാക്കി ഡോ കെ ബി ശെൽവമണി 2018ൽ തയ്യാറാക്കിയ മെമ്മറീസ് ഒഫ് ട്രാൻസ്, 2019ൽ തയ്യാറാക്കിയ ദി ഗ്രേറ്റ് സൈലൻസ് എന്നിവ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഒഎ ൻ വി, ആനന്ദ്, ടി പത്മനാഭൻ എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങൾ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ക്യാമറ-നിധിൻകൃഷ്‌ണൻ, മ്യൂസിക്-ഹരി കൃഷ്‌ണമൂർത്തി, എഡിറ്റിംഗ് രാജേഷ് മല്ലശേരി, പോസ്റ്റർ- ഡിക്‌സൺ ഡിജിടെക് എന്നിവരാണ്. ഡോക്യുമെൻ്ററി കേരളകൗമുദി യൂട്യൂബ് ചാലനലിൽ റിലീസ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |