പാലക്കാട്: ജില്ലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ക്ലാസ് കാണാനുള്ള നടപടി അന്തിമ ഘട്ടത്തിൽ. നിലവിൽ പഠന സൗകര്യം ഇല്ലാത്തത് 4656 പേർക്കാണ്. ഇവർക്ക് സൗകര്യം സജ്ജമാക്കുന്ന ഒരുക്കം പുരോഗമിക്കുകയാണ്. സമഗ്രശിക്ഷാ കേരളം ബി.ആർ.സി വഴി നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും വിദ്യാർത്ഥികളെ കണ്ടെത്തിയത്.
ഇവരെ അതത് തദ്ദേശ സ്ഥാപന വാർഡുകളുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി വഴി പഠനസൗകര്യം ഒരുക്കും. ഒന്നു മുതൽ 12 ക്ലാസ് വരെയുള്ള 315668 വിദ്യാർത്ഥികളിൽ 304887 വിദ്യാർത്ഥികൾക്കാണ് വീടുകളിൽ ടി.വി സൗകര്യമുള്ളത്. 10781 പേർക്ക് ടി.വി സൗകര്യം ഇല്ല. എന്നാൽ ഇതിൽ 6125 പേർ കഴിഞ്ഞ വർഷം ആരംഭിച്ച പൊതുപഠന കേന്ദ്രങ്ങൾ വഴി ടി.വി കാണുന്നുണ്ട്. നിലവിൽ പ്രതിസന്ധി നേരിടുന്നത് 4656 വിദ്യാർത്ഥികളാണ്.
കഴിഞ്ഞ അദ്ധ്യയന വർഷം ഡിജിറ്റൽ ക്ലാസിന്റെ ഭാഗമായി ജില്ലയിൽ 1085 പൊതുപഠന കേന്ദ്രങ്ങളാണ് ആരംഭിച്ചത്. ഇതിൽ സാങ്കേതിത കാരണങ്ങളാൽ നിറുത്തിവച്ച കേന്ദ്രങ്ങൾ ഇത്തവണ പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമത്തിലാണ്. വീടിനോട് ഏറ്റവും അടുത്തുള്ള ലൈബ്രറി, സാംസ്‌കാരിക കേന്ദ്രം, അംഗൻവാടി തുടങ്ങിയവ ഇതിനായി സജ്ജമാക്കും.
ആവശ്യമെങ്കിൽ പുതിയ പൊതുകേന്ദ്രങ്ങളും ആരംഭിക്കും. എല്ലാ കുട്ടികൾക്കും ഡിജിറ്റൽ ക്ലാസ് കാണാനുള്ള സൗകര്യമൊരുക്കലാണ് പ്രഥമലക്ഷ്യം.
ഇതിന് ശേഷമാകും സ്‌കൂൾ അദ്ധ്യാപകർ നടത്തുന്ന ഓൺലൈൻ ക്ലാസിന് സൗകര്യമൊരുക്കുക. ആദ്യം മുതിർന്ന ക്ലാസിലെ കുട്ടികൾക്കാണ് ഓൺലൈൻ ക്ലാസ്. രണ്ടാംഘട്ടമായാണ് മറ്റ് വിദ്യാർത്ഥികൾക്ക് ആരംഭിക്കുക. അതിനുമുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിനുള്ള സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ സജ്ജമാക്കും. നെല്ലിയാമ്പതി, പറമ്പിക്കുളം അട്ടപ്പാടി തുടങ്ങിയ പ്രദേശങ്ങളിൽ നെറ്റ് വർക്ക് കിട്ടാത്ത പ്രശ്നമുണ്ട്. ഇത് പരിഹരിക്കാൻ കേബിൾ ടി.വി ഓപ്പറേറ്റർമാർ, വിവിധ ഏജൻസികൾ എന്നിവരുമായി ചർച്ച നടത്തി പരിഹാരം കാണും.
ഡിജിറ്റൽ ക്ലാസിന്റെ ഭാഗമായി ഒരു പൊതുകേന്ദ്രത്തിൽ രണ്ട് അദ്ധ്യാപകരെ നിയോഗിക്കും. ഇവർ കുട്ടികളുടെ താത്കാലിക ഹാജർ രേഖപ്പെടുത്തും. അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി അപര്യാപ്ത നേരിട്ട് മനസിലാക്കി. കഴിഞ്ഞ അദ്ധ്യയന വർഷം അട്ടപ്പാടി മേഖലയിൽ പ്രവർത്തിച്ച 140 പൊതുപഠനകേന്ദ്രം ഉടൻ പ്രവർത്തന സജ്ജമാക്കും. ഈ കേന്ദ്രങ്ങളിൽ യന്ത്രങ്ങളുടെ തകരാറുകളും മറ്റ് അറ്റകുറ്റപ്പണികളും ഐ.ടി.ഡി.പിയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. കൂടാതെ അട്ടപ്പാടിയിലെ കൂടുതൽ പ്രതിസന്ധിയുള്ള പ്രത്യേക ഊരുകളിൽ ട്രൈബൽ എജ്യുക്കേഷൻ വളണ്ടിയർമാർ നേരിട്ടെത്തി പഠനസൗകര്യം ഒരുക്കും. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷത്തെ 150 വളണ്ടിയർമാർക്ക് പുറമെ ഇത്തവണ 30 പേരെ കൂടി നിയോഗിക്കും.
-എം.കെ.നൗഷാദ് അലി, സമഗ്രശിക്ഷ കേരളം, ജില്ലാ പ്രൊജക്ട് കോഓർഡിനേറ്റർ, പാലക്കാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |