കൊച്ചി: അഞ്ചു മാസമായി നിർമ്മാണം നിലച്ച കൊച്ചി കാൻസർ സെന്ററിന്റെ നിർമ്മാണത്തിന് വീണ്ടും വഴിയൊരുങ്ങുന്നു. പുതിയ കരാർ കമ്പനിയെ ഷോട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ രണ്ടാഴ്ച്ചയ്ക്കുള്ളിൽ അവസാന തീരുമാനമെടുക്കും. ഇതോടെ പൂർവാധികം വേഗത്തിൽ നിർമ്മാണ നടപടികൾ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.കാൻസർ സെന്ററിന്റെ 40 ശതമാനം നിർമ്മാണമേ പൂർത്തിയായിട്ടുള്ളൂ. പ്രധാന കെട്ടിടത്തിന്റെ മൂന്ന് നിലകളുടെ നിർമ്മാണം ബാക്കിയുണ്ട്. നിർമ്മാണ ചുമതലയുള്ള ചെന്നൈ ആസ്ഥാനമായ പി ആൻഡ് സി കമ്പനിയുടെ കരാർ കിഫ്ബി റദ്ദ് ചെയ്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചതോടെയാണ് പുതിയ ടെൻഡർ വിളിച്ചത്.
മദ്ധ്യകേരളത്തിലെ പാവപ്പെട്ട കാൻസർ രോഗികൾക്ക് മികച്ച ചികിത്സ സൗജന്യമായും കുറഞ്ഞ ചെലവിലും ലഭിക്കുന്ന കേന്ദ്രമാണ് കൊച്ചി കാൻസർ സെന്റർ. മെഡിക്കൽ കോളേജിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തനം ആരംഭിച്ച സെന്ററിന്റെ പ്രയോജനം കൂടുതൽ രോഗികൾക്ക് പ്രയോജനം ലഭിക്കാൻ പുതിയ കെട്ടിടം അനിവാര്യമാണ്. ശസ്ത്രക്രിയ സൗകര്യം ഉൾപ്പെടെ ലഭിക്കും. നിർമാണം നിലച്ചതിൽ പരക്കെ പ്രതിഷേധവും ഉയർന്നിരുന്നു.
പുതിയ ടെൻഡറിൽ കൂടുതൽ ജോലികൾ
ബാക്കി നിൽക്കുന്ന സിവിൽ ജോലികൾ, പബ്ലിക്ക് ഹെൽത്ത് എൻജിനീയറിംഗ് സിസ്റ്റം, വൈദ്യുതീകരണ ജോലികൾ, അഗ്‌നിശമനസംവിധാനങ്ങൾ തുടങ്ങിയവയ്ക്ക് പുറമെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, പബ്ലിംഗ് (എം.ഇ.പി) ജോലികൾ കൂടി പുതിയ ടെൻഡറിൽ ഉൾപ്പെടുത്തും. എല്ലാം ഉൾപ്പെടുത്തി ഒറ്റ ടെൻഡറായാണ് വിളിച്ചത്. നിർമ്മാണം രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ.
സൂപ്പർ പെഷ്യാലിറ്റി ബ്ളോക്ക്
നിർമ്മാണവും പാതിവഴിയിൽ
കാൻസർ സെന്ററിനോടൊപ്പം നിർമ്മാണം പൂർത്തിയാകേണ്ടെ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ളോക്കിന്റെ ജോലികളും സ്തംഭിച്ചിരിക്കുകയാണ്. 300 കോടിയുടെ പദ്ധതി 60 ശതമാനം നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ഇൻകെൽ തന്നെയാണ് മേൽനോട്ടം. എന്നാൽ കരാർ കമ്പനി മാറി നിൽക്കുന്നതോടെ നിർമ്മാണം നിലച്ചിരിക്കുകയാണ്.
അടിയന്തരമായി പൂർത്തിയാക്കണം
കരാർ മികച്ച കമ്പനിക്ക് നൽകി അടിയന്തരമായി കാൻസർ സെന്റർ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കണം. മദ്ധ്യകേരളത്തിലെ ആരോഗ്യ രംഗത്തെ ഈ രണ്ട് പ്രധാന പദ്ധതികളും എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കുകയാണ് വേണ്ടത്.
ഡോ. എൻ.കെ. സനിൽ കുമാർ,ജസ്റ്റിസ് കൃഷ്ണയ്യർ മൂവ്‌മെന്റ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |