SignIn
Kerala Kaumudi Online
Friday, 26 April 2024 7.09 AM IST

കനോലിക്ക് വീതികൂട്ടും

ponnani
കനോലിയുടെ ദുരവസ്ഥ സംബന്ധിച്ച് ഏപ്രിൽ 17ന് പ്രസിദ്ധീകരിച്ച വാർത്ത

പൊന്നാനി: കനോലി കനാൽ വീതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള മണ്ണ് പരിശോധനയ്ക്ക് തുടക്കമായി. പുതുക്കി നിശ്ചയിക്കുന്ന വീതിയിൽ കനോലി കനാലിലെ പാലങ്ങൾ പുതുക്കിപ്പണിയുന്നതിന് മുന്നോടിയായാണ് മണ്ണ് പരിശോധന നടക്കുന്നത്.

പൊന്നാനി ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള അങ്ങാടിപ്പാലം മുതൽ പാലപ്പെട്ടി കുണ്ടുച്ചിറ പാലം വരെയാണ് മണ്ണ് പരിശോധന പുരോഗമിക്കുന്നത്. ദേശീയ ജലപാത മൂന്നിൽ ഉൾപ്പെട്ട കനോലി കനാൽ 40 മീറ്ററായി വീതി വർദ്ധിപ്പിക്കാനാണ് തീരുമാനം. കനോലി കനാലിൽ പുതിയ പാലം നിർമ്മിക്കുമ്പോൾ വേണ്ട സുരക്ഷയുടെ മുന്നോടിയായാണ് മണ്ണ് പരിശോധന നടക്കുന്നത്.വീതി വർദ്ധിപ്പിക്കുന്നതിനോടൊപ്പം അപ്രോച്ച് റോഡുകളും നിർമ്മിക്കുന്നതിനാൽ കൂടുതൽ പാലങ്ങൾ വേണ്ടിവരില്ലെന്നാണ് ഇറിഗേഷൻ വകുപ്പിന്റെ നിഗമനം.

നടപടികളിങ്ങനെ

കനോലി കനാലിന്റെ വീതി വർദ്ധിപ്പിക്കുന്നതിനായി കനാൽ തീരം സർവ്വേ ചെയ്യുകയും, കൈയ്യേറ്റങ്ങൾ തിരിച്ചുപിടിക്കുന്നതിനുള്ള നടപടികളും നടക്കും. ഏറെക്കാലമായി ശോചനീയാവസ്ഥയിലായ കനോലി കനാൽ നവീകരണത്തിന്റെ ആദ്യ ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി പൊന്നാനി താലൂക്ക് പരിധിയിൽ ആഴം കൂട്ടുന്ന പ്രവർത്തനങ്ങൾക്കും തുടക്കം കുറിക്കും. ഇറിഗേഷൻ വകുപ്പിന് കീഴിൽ കനോലി കനാൽ പത്ത് മീറ്റർ ആഴം കൂട്ടും. ടൂറിസത്തിന്റെ ഭാഗമായി കനോലി കനാലിലൂടെ ടൂറിസം ബോട്ടുകൾ ഓടിക്കുന്നതിന് മുന്നോടിയായാണ് പ്രവൃത്തികൾ നടക്കുക. തുടർന്ന് സർവ്വേ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ച് തുടർ നടപടികൾ സ്വീകരിക്കും.കേരള ജലപാത വികസനത്തിന്റെ ഭാഗമായി കനോലി കനാൽ സഞ്ചാരയോഗ്യമാകാൻ പായലും മറ്റ് മാലിന്യങ്ങളും നീക്കംചെയ്യുന്ന പ്രവൃത്തികൾ നേരത്തെ നടന്നിരുന്നെങ്കിലും ഇത് പാതി വഴിയിൽ നിലച്ചിരുന്നു. കനാലിലേക്ക് ചാഞ്ഞുനിൽക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തികൾ മാത്രമാണ് അന്ന് നടന്നത്. കേരള വാട്ടർ വെയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് ഈ പ്രവൃത്തികൾ നടന്നത്.

മലബാർ കളക്ടറായിരുന്ന എച്ച്.വി. കനോലിയുടെ നിർദ്ദേശപ്രകാരം 1884ൽ പണികഴിപ്പിച്ച കനാൽ കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളം കേരളത്തിന്റെ ജലഗതാഗത, വാണിജ്യ, വിനോദസഞ്ചാര മേഖലകളിൽ അതിപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്. വടക്ക് കോരപ്പുഴയെയും തെക്ക് കല്ലായി പുഴയെയും ബന്ധിപ്പിക്കുന്ന കനോലി കനാൽ സമീപകാലത്ത് ഏറെക്കുറെ പൂർണ്ണമായും ഉപയോഗ്യശൂന്യമായ അവസ്ഥയിലായിരുന്നു. പായലും പുൽചെടികളും മറ്റ് മാലിന്യങ്ങളും നിറഞ്ഞു ശോചനീയാവസ്ഥയിലായിരുന്ന കനാലിന് കേരള ജലപാതയെന്ന സ്വപ്ന പദ്ധതിയിലൂടെ പ്രതാപകാലം വീണ്ടെടുക്കാൻ അവസരം കൈവന്നിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.