കോന്നി : പേരിനൊപ്പം നാടിനെ ചേർത്തുവച്ച് പ്രമാടമെന്ന ഗ്രാമത്തെ കലാലോകത്തിന് പരിചയപ്പെടുത്തിയ അനുഗ്രഹീത ഗായകനായിരുന്നു ഇന്നലെ അന്തരിച്ച പ്രമാടം രാജു. ഒരുകാലത്ത് ഗാനമേളകളിലെ സൂപ്പർസ്റ്റാർ ആയിരുന്നെങ്കിലും സിനിമയിൽ ഹരിശ്രീ കുറിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. പുതിയ തലമുറയ്ക്ക് പ്രമാടം രാജുവിനെ അത്ര പരിചയമില്ലെങ്കിലും പഴയ തലമുറയ്ക്ക് സുഖമുള്ള ഓർമ്മയായിരുന്നു ഇന്നും അദ്ദേഹം. ഗാനമേളകളെ ജനകീയമാക്കി മാറ്റിയ പാട്ടുകാരുടെ രണ്ടാംതലമുറയിലെ പ്രഥമസ്ഥാനീയനാണ്. മറ്റുള്ളവരുടെ സിനിമപാട്ടുകൾ പാടി കയ്യടി നേടിയ രാജുവിന് സിനിമയിൽ പാടാൻ അവസരം കിട്ടിയിട്ടും എത്താൻ വൈകിയപ്പോൾ നഷ്ടപ്പെട്ടുപോയ അവസരം തിരികെ നേടാനുമായില്ല.
എഴുപതുകളുടെ തുടക്കത്തിലാണ് പ്രമാടം രാജുവെന്ന പാട്ടുകാരൻ ഗാനമേളയിലെത്തുന്നത്. ഇടവ ബഷീറിന്റെ കടന്നു വരവോടെ കരുത്ത് പ്രാപിച്ച് തുടങ്ങിയ ഗാനമേളകൾ പ്രമാടം രാജുവടക്കമുള്ളവരുടെ പാട്ടുകളോടെ കൂടുതൽ ശ്രദ്ധനേടി. മെലഡി ഗാനങ്ങൾ അതിന്റെ ഭാവതലങ്ങളിലെ സൂക്ഷ്മത കൈവിടാതെ പാടി ഫലിപ്പിച്ചാണ് ഈ പാട്ടുകാരൻ ചർച്ചയായത്. പാടിയ പാട്ടുകൾ വൺസ്‌മോർ പറഞ്ഞ് പിന്നെയും പിന്നെയും ആരാധകർ പാടിച്ചു. നോട്ടുമാലകളും പൂമാലകളുമായി സംഘാടകരും കാത്തിരുന്നു. കേരളം മുഴുവൻ ഈ പാട്ടുകാരന്റെ പാട്ടിനായി കാതോർത്തു. മത്സര ഗാനമേളകളിൽ ഉൾപ്പടെ വിദേശ രാജ്യങ്ങളിലും നിരവധി വേദികളിൽ ഈ കലാകാരൻ കൈയ്യടികൾ വാരിക്കൂട്ടി. നീണ്ട 35 വർഷങ്ങളാണ് അദ്ദേഹം അരങ്ങ് വാണത്. പ്രമാടം രാജുവിന്റെ സംഗീതഗുരു ബാലൻ ഭാഗവതരായിരുന്നു. പാട്ടുപഠനം പൂർത്തിയാക്കുന്നതിനു മുമ്പ് കൊല്ലം പ്രവീണ മ്യൂസിക്ക് ക്ലബിലെ പാട്ടുകാരനായി. നാടകങ്ങൾക്ക് തൽസമയം പാട്ടുകൾ പാടുന്ന കാലത്ത് കോട്ടയം നാഷണൽ തിയറ്റേഴ്സിലും കൊച്ചിൻ സംഘമിത്രയിലും പാട്ടുകാരനായി. മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയിസിൽ 23 വർഷം ഗായകനായിരുന്നു. പത്തനംതിട്ട സാരംഗിലെ ഗായകനായും തുടർന്നു. 'പ്രമാടം രാജുവിന്റെ ഗാനമേള' എന്ന തലക്കെട്ടിൽ പരിപാടി ബുക്ക് ചെയ്യാൻ തയാറായിരുന്നവർ ഉണ്ടായിട്ടും സ്വന്തമായ ട്രൂപ്പ് നടത്താനുള്ള ശ്രമങ്ങൾ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഫലം കണ്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |