കൊച്ചി: ലക്ഷദ്വീപിൽ നിന്നുമുള്ള ചൂര (ട്യൂണ) മത്സ്യ കയറ്റുമതിക്ക് മൂന്ന് കമ്പനികൾ കൂടി എത്തും. ദ്വീപിലെ മത്സ്യബന്ധന മേഖലയുടെ തലവര മാറ്റാൻ പോകുന്നതാണ് ചൂര കയറ്റുമതി. ദ്വീപിന്റെ ചരിത്രത്തിൽ ആദ്യമായി ജൂൺ അഞ്ചിന് അഞ്ച് ടൺ ചൂര ജപ്പാനിലേക്ക് അഗത്തിയിൽ നിന്ന് വിമാനമാർഗം കയറ്റുമതി ചെയ്തിരുന്നു. തീരെ മലിനീകരണം കുറഞ്ഞ ലക്ഷദ്വീപ് കടലിൽ നിന്നുള്ള ചൂരയ്ക്ക് വിദേശത്ത് വൻഡിമാൻഡ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജപ്പാൻകാരുടെ ഇഷ്ട മത്സ്യവിഭവമായ ചൂര ഇവിടെ സുലഭമാണ്. ബംഗളൂരുവിൽ നിന്നും ചരക്കുമായെത്തിയ വിമാനത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ട്യൂണ കയറ്റിവിട്ടത്. ഇതേ തുടർന്നാണ് പുതുതായി മൂന്നു കമ്പനികൾ കൂടി എത്തുന്നത്.
കഴിഞ്ഞ ഏപ്രിലിൽ കർണാടക, കേരളം, ഗോവ, തമിഴ്നാട് എന്നിവിടങ്ങളിലെ 50 ഓളം കയറ്റുമതിക്കാരുടെയും അനുബന്ധ വ്യവസായികളുടെയും യോഗം ലക്ഷദ്വീപ് ഭരണകൂടം വിളിച്ചു ചേർത്തിരുന്നു. ഇതിൽ പങ്കെടുത്ത ബംഗളൂരുവിലെ സാഷ്മി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ആദ്യ കയറ്റുമതി നടത്തിയത്.
കയറ്റുമതി പ്രോത്സാഹിപ്പിക്കാനും കർഷകർക്ക് പ്രത്യേക പരിശീലനം നൽകാനും ഫിഷറീസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
സെപ്തംബർ 15നു ശേഷം കപ്പൽ മാർഗമുൾപ്പടെ വലിയ തോതിൽ കയറ്റുമതിക്കാണ് ദ്വീപ് ഭരണകൂടം പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതിനായി മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളും കമ്പനികളും തമ്മിൽ കരാറുണ്ടാക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. കുറഞ്ഞ നിരക്കിന് വേണ്ടി അലയൻസ് എയർ വിമാന കമ്പനിയുമായി ചർച്ച നടത്തിയിട്ടുണ്ട്.
മത്സ്യതൊഴിലാളികൾക്ക് ഇരട്ടിവില
കയറ്റുമതിക്കായി മത്സ്യം വിൽക്കുമ്പോൾ മത്സ്യതൊഴിലാളികൾക്ക് ഇരട്ടി വില ലഭിക്കും. ചൂര മത്സ്യബന്ധനവും തെങ്ങുകൃഷിയുമാണ് ലക്ഷദ്വീപ് വാസികളുടെ പ്രധാന വരുമാനമാർഗങ്ങൾ. മൺസൂൺ കാലത്തെ മത്സ്യബന്ധന നിരോധനം കഴിഞ്ഞ് അടുത്ത ചൂര സീസൺ ആരംഭിക്കുന്നത് സെപ്തംബറിലാണ്.
ജൂൺ 5ന് കയറ്റുമതി ചെയ്തത് : 5 ടൺ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |