കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ ദ്വീപ് നിവാസികൾ നടത്തിയ 12 മണിക്കൂർ നിരാഹാര സമരം സമാധാനപരം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള സമരത്തിന്റെ ഭാഗമായി വീടുകളിൽ കരിങ്കൊടി ഉയർത്തി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പാട്ടേലിനെയും കളക്ടർ അഷ്കർ അലിയെയും തിരികെ വിളിക്കുക, ദ്വീപുകാരെ അപമാനിച്ച കളക്ടർ മാപ്പു പറയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിച്ചില്ല.
പ്രതിഷേധത്തിന്റെ ഭാഗമായി കവരത്തി പഞ്ചായത്തിന് മുന്നിൽ സമരം നടത്തിയ 11 പഞ്ചായത്ത് മെമ്പർമാരെയും 2 ജില്ലാ പഞ്ചായത്ത് മെമ്പർമാരെയും അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
സന്നദ്ധ പ്രവർത്തകർ അറസ്റ്റിൽ
ലോക്ക്ഡൗൺ നിലനിൽക്കുന്ന കവരത്തി പഞ്ചായത്ത് 9-ാം വാർഡിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വോളന്റിയർമാരെ പൊലീസ് അറസ്റ്റു ചെയ്തു. കവരത്തി സ്വദേശികളായ യു.പി.മുജീബ്, ബി.കെ. സജീദ് ഖാൻ, കെ.ജംഹാർ എന്നാൽ, ഇവർ ആഹാരം എത്തിക്കുന്നതിനാണ് പുറത്തിറങ്ങിയതെന്ന് ജനപ്രതിനിധികൾ പറഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ലക്ഷദ്വീപിൽ ലോക്ക്ഡൗൺ നീട്ടി
കൊച്ചി: ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ലക്ഷദ്വീപിൽ ലോക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. കവരത്തി, ആന്ത്രോത്ത്, കൽപ്പേനി, അമിനി, മിനിക്കോയ്, ബിത്ര ദ്വീപുകളിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.ഇവിടെ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ തുറക്കാം. ഹോട്ടലുകൾ രാവിലെ 7.30 മുതൽ 9.30 വരെയും ഉച്ചയ്ക്ക് ഒരു മണി മുതൽ മൂന്ന് മണി വരെയും ആറ് മുതൽ ഒൻപത് വരെയും ഹോം ഡെലിവറി, പാഴ്സൽ എന്നിവയ്ക്കായി മാത്രം തുറക്കാം. കിൽത്താൻ, ചെത്ത്ലത്ത്, കടമത്ത്, അഗത്തി ദ്വീപുകളിൽ നിലവിലുണ്ടായിരുന്നതു പോലെ കൊവിഡ് നിയന്ത്രണങ്ങളും രാത്രികാല കർഫ്യൂവും തുടരും.
നിലവിൽ ലക്ഷദ്വീപിൽ 1005 കൊവിഡ് കേസുകളാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |