ടെൽ അവീവ്: തന്നെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ ഇസ്രായേലിൽ പുതുതായി രൂപം കൊണ്ട പ്രതിപക്ഷം സഖ്യം നടത്തിയത് ജനാധിപത്യ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. രാജ്യത്ത് രാഷ്ട്രീയ കലാപത്തിന് സാധ്യതയുണ്ടെന്ന ഇസ്രയേൽ ഡൊമസ്റ്റിക് സെക്യൂരിറ്റി ചീഫിന്റെ മുന്നറിയിപ്പിനെ മുൻ നിറുത്തിയാണ് പ്രതിപക്ഷ സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി നെതന്യാഹു രംഗത്തെത്തിയത്. എന്റെ അഭിപ്രായത്തിൽ ജനാധിപത്യത്തിന്റെചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു തട്ടിപ്പുണ്ടാകുന്നത്.വഞ്ചിക്കപ്പെട്ടുവെന്ന തോന്നൽ ജനങ്ങളിലുണ്ടായതിനാലാണ് അവർ പ്രതികരിക്കുന്ന് നെതന്യാഹു പറഞ്ഞു. രണ്ടു മാസം മുൻപു നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമില്ലാതെ വന്നതോടെ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ലിക്കുഡ് പാർട്ടിയുടെ തലവനായ നെതന്യാഹുവിനെ സർക്കാരുണ്ടാക്കാൻ പ്രസിഡന്റ് ആദ്യം ക്ഷണിച്ചിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ പിന്തുണ നേടാൻ കഴിയാതെ വന്നതോടെയാണ് പ്രതിപക്ഷ നേതാവായ യയ്ർ ലപീദിന് അവസരം ലഭിച്ചത്. പ്രതിപക്ഷ സഖ്യ കക്ഷികളുടെ ധാരണ പ്രകാരം തീവ്ര വലതുപക്ഷ കക്ഷിയായ യമിനയുടെ മേധാവി നഫ്താലി ബെനറ്റ് സർക്കാരിന്റെ ആദ്യ പകുതിയിലും ലപീദ് രണ്ടാം പകുതിയിലും പ്രധാനമന്ത്രിയാകും. പുതിയ സഖ്യം ജൂൺ 14 ന് പാർലമെന്റിൽ ഭൂരിപക്ഷം തെളിയിച്ച് അധികാരമേൽക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |