കണ്ണൂർ: കണ്ണൂർ കോട്ടയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതി കരാറെടുത്ത കമ്പനി അധികൃതരിൽ നിന്ന് അടുത്ത ആഴ്ച മൊഴിയെടുക്കും. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി അധികൃതർ അന്വേഷണവുമായി സഹകരിക്കാമെന്നു ഉറപ്പ് നൽകിയിട്ടുണ്ട്. കമ്പനികൾക്ക് വിജിലൻസ് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ മൊഴിയെടുക്കൽ നീളുകയാണെന്നാണ് വിജിലൻസ് നൽകുന്ന സൂചന.
പ്രവർത്തനമികവിന്റെ പേരിൽ കരാർ നേടിയ കമ്പനിയാണ് ടെൻഡർ നടപടിയിൽപോലും പങ്കാളിയാകാത്ത മറ്റൊരു കമ്പനിയെ നിർമാണച്ചുമതല ഏൽപ്പിച്ചത്. നിർമ്മാണച്ചുമതലയുണ്ടായിരുന്ന കിറ്റ്‌കോ ബംഗളുരുവിലെ കൃപ ടെൽകോം എന്ന കമ്പനിക്കാണ് ഉപകരാർ നൽകിയത്. ടെൻഡറിൽ ഉയർന്ന തുക കാണിച്ച ഇവർക്കായിരുന്നു കരാർ. കുറഞ്ഞ തുക കാണിച്ച കമ്പനിയെ തഴയുന്നതിനുള്ള ന്യായീകരണം കൃപയുടെ ‘പ്രവർത്തനമികവും ഉപകരണങ്ങളുടെ ഗുണമേന്മയും’ ആയിരുന്നു. ഇങ്ങനെ കൃപയ്‌ക്ക് കരാർ നൽകാൻ കിറ്റ്‌കോയിലും അധികൃതരിലും സ്വാധീനം ചെലുത്തിയവരെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്.
കരാർ നൽകിയതുമുതൽ ക്രമക്കേട് തുടങ്ങിയതായി കണ്ടെത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിയിൽ കേസെടുത്ത് അന്വേഷണം നടത്താനാണ് വിജിലൻസ് തീരുമാനം. ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലാണ് അഴിമതി അന്വേഷിക്കുന്നത്. കഴിഞ്ഞ ദിവസം ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തി വിജിലൻസ് സംഘം മൊഴിയെടുത്തിരുന്നു.
നിർമ്മാണ ചുമതല മറിച്ചു നൽകിയത് എന്തിന്?
കമ്പനിയുടെ പ്രവർത്തന മികവോ ഉപകരണങ്ങളുടെ ഗുണമേന്മയോ പരിശോധിക്കാതെ നിർമ്മാണച്ചുമതല മറിച്ചുനൽകിയത് എന്തിനാണെന്നാണ് വിജിലൻസ് അന്വേഷിക്കുന്നത്. തിരക്കുപിടിച്ച് നിർമ്മാണം പൂർത്തിയാക്കി ഉദ്‌ഘാടനം നടത്തുകയായിരുന്നു ലക്ഷ്യം. അനാവശ്യ തിടുക്കം എം.എൽ.എയായിരുന്ന അബ്ദുള്ളക്കുട്ടിയുൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നതായി വിജിലൻസിന് ബോധ്യമായിട്ടുണ്ട്. ആവശ്യമില്ലാത്ത യോഗങ്ങളിൽപോലും അബ്ദുള്ളക്കുട്ടി പങ്കെടുത്തതിന്റെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. നിർമ്മാണത്തിന്റെ നടപടിക്രമങ്ങളിലും അബ്ദുള്ളക്കുട്ടി അനാവശ്യമായി ഇടപെട്ടതായും രേഖകളിൽനിന്ന് വ്യക്തമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |