തിരുവനന്തപുരം:കേരള സമ്പദ് വ്യവസ്ഥ ഐ.സി.യുവിൽ നിന്ന് വെന്റിലേറ്ററിലായെന്ന് കോൺഗ്രസ് അംഗം റോജി എം.ജോൺ പറഞ്ഞു. ഇനി തൊലിപ്പുറത്തെ ചികിത്സ പോരാ. മേജർ ശസ്ത്രക്രിയ തന്നെ വേണ്ടിവരുമെന്ന് അദ്ദേഹം ബഡ്ജറ്ര് ചർച്ചയിൽ പറഞ്ഞു.
ജനങ്ങളുടെ കൈകളിൽ പണമെത്തിക്കാൻ സർജിക്കൽ സ്ട്രൈക്ക് വേണം. ചെറുകിട കുടിൽ വ്യവസായങ്ങൾ പ്രതിസന്ധിയിലാണ്. സ്ട്രൈക്കറുടെ എൻഡിൽ നിന്ന് മോദി പെട്രോളിന് വിലകൂട്ടുമ്പോൾ നോൺ സ്ട്രൈക്കറുടെ എൻഡിൽ നിന്ന് സംസ്ഥാനവും അതിന്റെ നികുതി വിഹിതമെടുക്കുന്നു.
മുഹമ്മദ് മുഹസിൻ, എം.എസ് അരുൺ കുമാർ, വി.കെ.പ്രശാന്ത് എന്നിവർ കേന്ദ്രസർക്കാരിനെ പെട്രോൾ വിലക്കയറ്റത്തിൽ കുറ്റപ്പെടുത്തിയപ്പോൾ നികുതി കുറയ്‌ക്കാൻ കേരളത്തിനും കഴിയുമെന്ന് അൻവർ സാദത്ത് പറഞ്ഞു.
പാറ, മണൽ ഖനനത്തിലുടെ നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനായി പരിസ്ഥിതിയെ തകർക്കരുതെന്ന് കെ.പി. എ മജീദ് ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് മികച്ച ബഡ്ജറ്ര് അവതരിപ്പിച്ച കെ.എൻ.ബാലഗോപാലിന്റേത് കൊവിഡണോമിക്സാണെന്ന് പ്രമോദ് നാരായണൻ പറഞ്ഞു. 60 വയസ്സുകഴിഞ്ഞ കന്യാസ്ത്രീകൾക്കും വൈദികർക്കും പെൻഷൻ നൽകണമെന്ന് അൻവർ സാദത്ത് ആവശ്യപ്പെട്ടു. വയനാട്ടിലെ കർഷർക്ക് വേണ്ടി ബഡ്ജറ്രിൽ ഒന്നുമില്ലെന്ന് ഐ.സി ബാലകൃഷ്ണൻ പറഞ്ഞു.സംസ്ഥാനത്ത് നികുതി ചോർച്ച തടയുന്നതിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് വി.കെ.പ്രശാന്ത് പറഞ്ഞു. മുരളി പെരുനെല്ലി, അനൂപ് ജേക്കബ്, ജി.എസ്. ജയലാൽ , ആബിദ് ഹുസൈൻ തങ്ങൾ തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |