പാലക്കാട്: ലോക് ഡൗൺ നിയന്ത്രണം ഒരു മാസം പിന്നിടുമ്പോൾ സാധാരണക്കാരന്റെ വയറ്റത്തടിച്ച് പച്ചക്കറി വില കുതിക്കുന്നു. അന്യസംസ്ഥാന ചരക്കുനീക്കം മന്ദഗതിയിലായതും ജില്ലയിലെ ഉല്പാദനം കുറഞ്ഞതും ഇന്ധന വില വർദ്ധിച്ചതുമാണ് വിലക്കയറ്റ കാരണം. ജില്ലയിലെ പ്രധാന മാർക്കറ്റായ പാലക്കാട് വലിയങ്ങാടിയിൽ പ്രതിദിനം എത്തിയിരുന്ന പച്ചക്കറി ലോഡ് മൂന്നിലൊന്നായി കുറഞ്ഞു. ദിനേന തമിഴ്നാട്ടിൽ നിന്നുൾപ്പെടെ 1500ൽ അധികം ലോഡ് എത്തിയിരുന്നിടത്ത് വരുന്നത് 500ൽ താഴെ മാത്രം.
രണ്ടാഴ്ചയ്ക്കിടെ ചെറിയ ഉള്ളി, ബീറ്റ്‌റൂട്ട്, ചേന, വഴുതന, പച്ചമുളക്, സവാള എന്നിവയുടെ വില ഇരട്ടിയായി. തമിഴ്നാട്ടിൽ ബീൻസ്, വെണ്ട, ചെറിയ ഉള്ളി, സവാള എന്നിവയുടെ ഉല്പാദനം കുറഞ്ഞിട്ടുണ്ട്. കൊവിഡ് നിയന്ത്രണത്തെ തുടർന്ന് ആഘോഷങ്ങളും മറ്റും പൂർണമായി ഒഴിവായതോടെ മൊത്തവ്യാപാരികൾ പച്ചക്കറി സംഭരണം കുറച്ചതും വില ഉയരാൻ കാരണമായി.
താങ്ങാവാതെ താങ്ങുവില
ഗ്രാമീണ പച്ചക്കറി ഉല്പാദനത്തിൽ നേരിയ കുറവുണ്ടെങ്കിലും വിപണിയിലെ പ്രതിസന്ധി പരിഹരിക്കാനാവശ്യമായ പച്ചക്കറിയുണ്ടെന്നതാണ് യാഥാർത്ഥ്യം. പക്ഷേ, ലോക്ക് ഡൗൺ സംഭരണത്തെ സാരമായി ബാധിച്ചത് കർഷകർക്കും ഉപഭോക്താക്കൾക്കും തിരിച്ചടിയായി. കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്നവർ വിപണിയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി കുറഞ്ഞ വിലയ്ക്കാണ് സാധനം വാങ്ങുന്നത്. ആദ്യഘട്ടത്തിൽ പ്രതിസന്ധി പരിഹരിക്കാൻ താങ്ങുവിലയും സംഭരണവും നടപ്പാക്കി സർക്കാർ ഇടപെടൽ നടത്തിയെങ്കിലും എല്ലാ കർഷകർക്കും പ്രയോജനം ലഭിച്ചില്ല. ഇതോടെ പാടത്തും പറമ്പിലും വിളഞ്ഞ പച്ചക്കറി സമൂഹ അടുക്കളയ്ക്കും സന്നദ്ധ സംഘടനകളുടെ ഭക്ഷ്യക്കിറ്റിനും മറ്റും നൽകുകയാണ് കർഷകർ.
കിറ്റിൽ ഐറ്റം 7
വില ഉയർന്നതോടെ വഴിയോര പച്ചക്കറി കിറ്റിലും സാധനങ്ങൾ കുറഞ്ഞു. ഒരുമാസം മുമ്പ് 100 രൂപയുടെ കിറ്റിൽ 17തരം പച്ചക്കറി ഉണ്ടായിരുന്നത് നിലവിൽ ഏഴായി ചുരുങ്ങി. സാമ്പാർ കഷ്ണങ്ങൾ പോലും തികച്ചില്ലാതെയാണ് കിറ്റ് വില്പന.
ഇനം, വില, കഴിഞ്ഞ ആഴ്ചത്തെ വില
ബീൻസ്: 30 - 17
വെണ്ട: 22 - 13
ചെറിയ ഉള്ളി: 40 - 25
ചേന: 20 - 11
മത്തൻ: 10 - 8
വഴുതന നാടൻ: 35 - 25
പാവക്ക: 30 - 17
സവാള: 24 - 14
പച്ചമുളക്: 33 - 20
തക്കാളി: 13 - 09
ബീറ്റ്‌റൂട്ട്: 28 - 12
മുരിങ്ങക്കായ: 25 - 20
കോളിഫ്ളവർ: 30 -25
കാരറ്റ്: 40 - 30
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |