തിരുവനന്തപുരം: കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ഇടതുപക്ഷമാണെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരൻ. സംസ്ഥാനത്ത് കോൺഗ്രസിന്റെ പോരാട്ടം സി.പി.എമ്മിനും ബി.ജെ.പിക്കുമെതിരേയാണ്. അതേസമയം, കേരളത്തിൽ ബി.ജെ.പി ദുർബലമാണ്. എതിരിടാൻ മാത്രം ഒരു ശക്തിയല്ല. ഇവിടെ സി.പി.എമ്മിന്റെ അക്രമത്തിനും ഫാസിസ്റ്റ് ശെെലിക്കും ജനാധിപത്യവിരുദ്ധ സമീപനത്തിനും എതിരേയാണ് പോരാടേണ്ടതെന്നും അദ്ദേഹം ഒരു മലയാള വാർത്താ മാദ്ധ്യമത്തോട് പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പി ഒന്നും ചെയ്യാന്‍ കഴിയാത്ത അത്രയും അശക്തരാണെന്ന് തെളിയിച്ചില്ലേ. വളരാത്തൊരു രാഷ്ട്രീയ പ്രസ്ഥാനത്തെയല്ല ലക്ഷ്യം, വളര്‍ന്ന് പന്തലിച്ചു ഫാസിസത്തിലൂടെ ഒരു സംസ്ഥാനത്തെ അടക്കി ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് ഫാസിസത്തിനെതിരെയാണ് എന്റെ ആദ്യ പോരാട്ടം. ജനാധിപത്യപരമായ സ്വാതന്ത്ര്യം നിഷേധിച്ച് ഫാസിസ്റ്റ് പ്രവണതയോടെ ഭരിക്കുന്ന ഇടതുപക്ഷമാണ് മുഖ്യശത്രു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദേശീയ തലത്തിൽ ബി.ജെ.പിയാണ് മുഖ്യശത്രു എന്നും സുധാകരൻ വ്യക്തമാക്കി. പാര്‍ലമെന്റില്‍ ഞാന്‍ ആര്‍ക്കെതിരെയാണ് സംസാരിക്കുന്നതെന്ന് എന്റെ പ്രസംഗം സാക്ഷിയാണ്. അവിടെ ബി.ജെ.പിക്ക് എതിരെ മാത്രമാണ് സംസാരിക്കുന്ന്. പാർലമെന്റിൽ സി.പി.എമ്മിനെ പരാമര്‍ശിക്കാറില്ല. കാരണം അവിടെ അങ്ങനെയൊരു പ്രസ്ഥാനം ഇല്ല.
പക്ഷേ കേരളത്തില്‍ സി.പി.എം ശക്തരാണ്. ശക്തരായടുത്ത് അവരെ എതിര്‍ക്കേണ്ടത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിന്റെ ബാദ്ധ്യതയാണ്. അതല്ലെങ്കില്‍ ഈ സംസ്ഥാനം തീര്‍ത്തും സി.പി.എമ്മിന്റെ കയ്യിലേക്ക് പോകുമെന്നും സുധാകരൻ പറഞ്ഞു. അതേസമയം, തന്നെ ആര്‍.എസ്.എസിന്റെ മേലങ്കിയണിയിക്കാന്‍ ശ്രമിക്കുന്നത് ആശങ്കയും ഭീരുത്വവുമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയക്കാരനെ ഇല്ലാതാക്കാനുള്ള സി.പി.എമ്മിന്റെ കുത്സിത ശ്രമമാണ് ഈ നുണപ്രചരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |