തിരുവനന്തപുരം: നിയുക്ത കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ ഉടൻ തന്നെ ഇന്ദിരാഭവനിലെത്തി ഔദ്യോഗിക ചുമതലയേറ്റെടുത്തേക്കും. എപ്പോൾ ചുമതലയേൽക്കണമെന്ന് ഇന്ന് രാവിലെയോടെ തീരുമാനിക്കും.
പ്രസിഡന്റായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഔദ്യോഗിക തീരുമാനം വന്നതിന് പിന്നാലെ, കെ. സുധാകരൻ ഇന്നലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും നേരിൽ കണ്ട് പിന്തുണ തേടി. നിയമസഭാമന്ദിരത്തിലും അദ്ദേഹമെത്തി. ഗ്രൂപ്പ് ഭേദമെന്യേ എല്ലാ എം.എൽ.എമാരും അദ്ദേഹത്തെ അഭിനന്ദിക്കാനെത്തി.
രാവിലെ 11.30ഓടെയാണ് കെ.പി.സി.സി ആസ്ഥാനത്തെത്തി മുല്ലപ്പള്ളിയെ കണ്ടത്. മുക്കാൽമണിക്കൂർ നേരം ഇരുവരും ചർച്ച നടത്തി. മുല്ലപ്പള്ളി സുധാകരന് പൂർണ്ണ പിന്തുണ അറിയിച്ചു. അതിന് ശേഷമാണ് നിയമസഭയിലെത്തിയത്. ഹരിപ്പാട്ടായിരുന്ന ചെന്നിത്തല വൈകിട്ട് തിരുവനന്തപുരത്തെത്തിയ ശേഷം സുധാകരൻ അദ്ദേഹത്തെ വഴുതയ്ക്കാട്ടെ വസതിയിൽ സന്ദർശിക്കുയായിരുന്നു.
സുധാകരനെ അഭിനന്ദിച്ച് മന്ത്രി ഗോവിന്ദൻ
നിയമസഭയിലെത്തിയ കെ. സുധാകരന് അഭിനന്ദനവുമായി മന്ത്രി എം.വി. ഗോവിന്ദൻ. നിയമസഭാ മന്ദിരത്തിലെ ഒന്നാം നിലയിലുള്ള പ്രതിപക്ഷനേതാവിന്റെ ഓഫീസിൽ സുധാകരൻ കോൺഗ്രസ്, യു.ഡി.എഫ് എം.എൽ.എമാരെ കണ്ടുകൊണ്ടിരിക്കെയാണ് മന്ത്രി അവിടേക്കെത്തിയത്. എഴുന്നേറ്റെത്തിയ സുധാകരനെ ആശ്ലേഷിച്ച മന്ത്രി, ഇനിയും കാണാമെന്ന് പറഞ്ഞാണ് മടങ്ങിയത്.
ജംബോയില്ല, കെ.പി.സി.സിക്ക് 50 അംഗ കമ്മിറ്റി
ജംബോ കമ്മിറ്റികളെ പാടെ മാറ്റിക്കൊണ്ട് സംഘടനാശേഷിയുള്ളവരെ ഉൾപ്പെടുത്തി ചെറിയ കമ്മിറ്റിക്കായിരിക്കും കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ രൂപം നൽകുക. കെ.പി.സി.സി ഭാരവാഹികളായി ഇപ്പോൾ 160 പേരാണുള്ളത്. അത് 50 ആക്കി ചുരുക്കും. ഗ്രൂപ്പോ, പ്രായമോ കണക്കിലെടുക്കാതെ കഴിവും പ്രവൃത്തിപരിചയവും മാത്രം മാനദണ്ഡമാക്കും.ജംബോ കമ്മിറ്റികൊണ്ട് ഗുണമുണ്ടായില്ലെന്ന അനുഭവത്തിൻെറ വെളിച്ചത്തിലാണ് പൊളിച്ചെഴുത്തിനൊരുങ്ങുന്നത്.
പാർട്ടിയുടെ പോഷക സംഘടനയല്ല എന്ന നിലയിൽ പ്രവർത്തിക്കുന്ന എെ.എൻ.ടി.യു.സിയെ പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കും. പിന്നാക്ക സമുദായങ്ങൾക്ക് കോൺഗ്രസിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്പങ്കാളിത്തം ഉറപ്പു വരുത്താനുള്ള നടപടികളുണ്ടായേക്കും.
കെ.പി.സി.സി മുതൽ മണ്ഡലം കമ്മിറ്റിയിൽ വരെ ഈ രീതിയിലുള്ള മാറ്റമുണ്ടായേക്കും. ഡി.സി.സികൾ പിരിച്ച് വിട്ട് പുതിയ പ്രസിഡൻറുമാരെയും കമ്മിറ്റികളും കൊണ്ടുവരും. അവിടെയും ഭാരവാഹികളുടെ എണ്ണം അമ്പതിൽ ഒതുക്കും. ഇപ്പോൾ നൂറിലേറെ സെക്രട്ടറിമാർ വരെയുളള ഡി.സി.സികളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |