നെടുങ്കണ്ടം: ഉടുമ്പൻചോല താലൂക്കിൽ റോഡ് പണിയുടെ മറവിൽ വെട്ടിക്കടത്തിയത് ലക്ഷങ്ങൾ വിലമതിക്കുന്ന മരങ്ങൾ. ദുരന്ത നിവാരണ നിയമ പ്രകാരമാണ് മരം മുറിച്ചതെന്നും കരാറുകാരന്റെ വീഴ്ചയാണെന്നും ചൂണ്ടിക്കാട്ടി തടിയൂരാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം. ഉടുമ്പൻചോല- ചെമ്മണ്ണാർ, രാജാക്കാട്- മാങ്ങാത്തൊട്ടി, കുത്തുങ്കൽ- രാജാക്കാട് എന്നീ റോഡുകളുടെ വശങ്ങളിലായി നിന്ന 52 മരങ്ങൾ മുറിച്ചതായാണ് വിവരം. സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരം മുറിക്കാനുള്ള അപേക്ഷയിന്മേൽ കളക്ടറുടെ നിർദ്ദേശ പ്രകാരം തഹസിൽദാർ നടത്തിയ പരിശോധനയിലാണ് മരംമുറി പുറത്തായത്. അതേസമയം, മരം വെട്ടിക്കടത്തിയ സംഭവത്തിൽ പങ്കില്ലെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പൊതുമരാമത്ത് ഉദ്യോഗസ്ഥർ ഉടുമ്പൻചോല പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |