കേന്ദ്രസർക്കാരിന്റെ വാക്സിൻ വിതരണ നയത്തിൽ മാറ്റം വന്നതാണല്ലോ കഴിഞ്ഞ ആഴ്ച രാജ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട വാർത്ത. പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോഴാണ് വാക്സിൻ നയത്തിലെ മാറ്റം പ്രഖ്യാപിച്ചത്. പതിനെട്ടുവയസു കഴിഞ്ഞ എല്ലാവർക്കും സൗജന്യ വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി വാക്സിൻ കേന്ദ്രസർക്കാർ സംഭരിച്ച് സംസ്ഥാനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കും. സംസ്ഥാനങ്ങൾ വാക്സിനു വേണ്ടി പണം മുടക്കേണ്ടതില്ല.
18 കഴിഞ്ഞവർക്ക് ഉള്ള സൗജന്യ വാക്സിൻ ജൂൺ 21 മുതൽ ആയിരിക്കും സംസ്ഥാനങ്ങൾക്ക് നൽകി തുടങ്ങുക എന്നും പ്രധാനമന്ത്രി പറഞ്ഞു. 25% വാക്സിൻ സംസ്ഥാനങ്ങൾ വാക്സിൻ നിർമാണ കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങണമെന്ന വ്യവസ്ഥ മാറ്റി 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യുമെന്നതാണ് വാക്സിൻ നയത്തിലെ സുപ്രധാന മാറ്റം. ബാക്കി 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് തുടർന്നും കമ്പനികളിൽ നിന്ന് നേരിട്ട് വാങ്ങാം. 150 രൂപ മാത്രം സർവീസ് ചാർജ് ആശുപത്രികൾക്ക് ഈടാക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതു കൂടാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വാക്സിൻ സംഭരണവും വേഗത്തിലാക്കാൻ ശ്രമിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതിയടക്കം രാജ്യത്തെ കോടതികൾ ഇടപെട്ട വാർത്തകളും അതിനെത്തുടർന്ന് വരച്ച കാർട്ടൂണുകളെ കുറിച്ചുമെല്ലാം ഈ പദ്ധതിയിൽ നേരത്തെ ചർച്ച ചെയ്തതാണല്ലോ. കോടതിയുടെ ഈ കടുത്ത വിമർശനത്തെത്തുടർന്നുള്ള നിർബന്ധിതാവസ്ഥയിൽ ആയിരുന്നു കേന്ദ്ര സർക്കാരിന്റെ നയം തിരുത്തിയത്. സുപ്രീംകോടതിയുടെ കടുത്ത വിമർശനം തന്നെയാണ് വാക്സിൻ സംഭരണം ഏറ്റെടുത്ത് 18 കഴിഞ്ഞവർക്ക് എല്ലാം സൗജന്യമായി നൽകാൻ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പ്രേരകമായത്.
നേരത്തേ വാക്സിൻ കേന്ദ്രസർക്കാർ നേരിട്ട് ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് വിവിധ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രം അത് ചെവിക്കൊണ്ടിരുന്നില്ല. ഈ ഘട്ടത്തിൽ കോടതിയുടെ ഇടപെടൽ തന്നെയാണ് നിർണായകമായത് രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഉന്നതിയിലെത്തിയ ദിവസങ്ങളിൽ കേന്ദ്രസർക്കാരിനെ കാണാതായെന്ന് രാജ്യമൊട്ടാകെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. കൊവിഡ് വാക്സിന് രാജ്യത്ത് പല വില ഈടാക്കുന്നതിലെ നൈതികതയെകുറിച്ച് വിവിധ ഹൈക്കോടതികളും ചോദ്യംചെയ്തിരുന്നു. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാരിന് സംഭവിച്ച പാളിച്ചകളും കോടതികൾ തുറന്നുകാട്ടി. ഇതിനു പിന്നാലെ നിലവിലെ അടിയന്തിര സാഹചര്യം മുൻനിർത്തി സുപ്രിംകോടതി സ്വമേധയാ കേസെടുക്കും ചെയ്തു. വാക്സിന് പല വില ഈടാക്കുന്നത് മാത്രമല്ല, 18 മുതൽ 44 വരെ പ്രായം ഉള്ളവരിൽ നിന്ന് വാക്സിന് ഉയർന്നവില ഈടാക്കുന്നതും കോടതി ചോദ്യം ചെയ്തിരുന്നു. വാക്സിനേഷന്റെ ഉത്തരവാദിത്വം സംസ്ഥാനങ്ങളുടെ തലയിലിട്ട് കൈകഴുകുന്നതിനേയും കോടതി വിമർശിച്ചിരുന്നു. സ്വകാര്യമേഖലയിലെ വാക്സിൻ നിർമ്മാണക്കമ്പനികൾക്ക് 4500 കോടി രൂപ നൽകിയ കേന്ദ്രസർക്കാർ എന്തുകൊണ്ട് മുഴുവൻ വാക്സിനും വാങ്ങി വിതരണം ചെയ്യുന്നില്ല എന്ന് സുപ്രീം കോടതി ചോദിച്ചു.രാജ്യത്ത് പത്ത് പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ ഉൽപ്പാദിപ്പിക്കാൻ സൗകര്യമുണ്ട്. കമ്പനികളല്ല വാക്സിന്റെ വില തീരുമാനിക്കേണ്ടത്. വാക്സിന് വ്യത്യസ്ത വില ഈടാക്കുന്ന ഉത്പാദകരുടെ നടപടിയിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.പക്ഷേ കേന്ദ്രം തങ്ങളുടെ അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി വിമർശിച്ചു.
ആരോഗ്യം പ്രധാനമായും സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽ ആണെന്നും വാക്സിനേഷൻ സംസ്ഥാനങ്ങളുടെ മുൻകൈയിൽ ആകണം എന്ന് നിരവധി സംസ്ഥാനങ്ങൾ അറിയിച്ചതിനെ തുടർന്നാണ് സംസ്ഥാനങ്ങൾക്ക് ചുമതല നൽകിയത് എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ വാദം. സർക്കാർ നയത്തിൽ കോടതിക്ക് ഇടപെടാൻ അധികാരമില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.
പക്ഷേ പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കപ്പെടുമ്പോൾ കോടതിക്ക് നിശബ്ദം നോക്കി നിൽക്കാനാവില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിച്ചു. വാക്സിൻ സംഭരണത്തിന് ബജറ്റിൽ നീക്കിവച്ച വിഹിതമായ 35,000 കോടി എങ്ങനെ ചെലവിട്ടു എന്ന് കേസ് ഇനി പരിഗണിക്കുമ്പോൾ സർക്കാർ വിശദീകരിക്കണം.വാക്സിനേഷൻ സംബന്ധിച്ചുള്ള സർക്കാർ ഫയലുകളും കോടതിയിൽ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഇതിനെത്തുടർന്ന് ആണ് പ്രധാനമന്ത്രിയുടെ നയപരമായ തിരുത്തൽ വന്നത് കൊവിഡ് രണ്ടാം തരംഗവും വാക്സിൻ ക്ഷാമവും രാജ്യമൊട്ടാകെ സർക്കാരിനെതിരായ അമർഷം ആളിക്കത്തിച്ചിരുന്നു. ഇതും നയത്തിലെ തിരുത്തൽ നിർബന്ധിതമാക്കി.
വാക്സിൻ ലഭ്യമാക്കുന്നതിൽ കേന്ദ്രസർക്കാരിന്റെ അനങ്ങാപ്പാറ നയത്തെ വിമർശിച്ച് നിരവധി കാർട്ടൂണുകൾ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചിരുന്നു. കൊവിഡ് ഭീതി രാജ്യത്തെ തുറിച്ചുനോക്കുമ്പോൾ വാക്സിൻ നിർമാണ കമ്പനികൾക്കും കോർപ്പറേറ്റുകൾക്കും വേണ്ടി വീണവായിക്കുന്ന നീറോ ചക്രവർത്തിയായി പ്രധാനമന്ത്രി കഥാപാത്രമായി.രാജ്യത്ത് മഹാമാരി ചെയ്യുമ്പോൾ മൗനത്തിന്റെ വാല്മീകത്തിൽ ഒളിച്ച പ്രധാനമന്ത്രിയെ കുറിച്ചുള്ള കാർട്ടൂൺ നേരത്തെ ഈ പംക്തിയിൽ ചർച്ച ചെയ്തിരുന്നു. കേന്ദ്രം സംസ്ഥാനങ്ങളിൽനിന്ന് സാമൂഹിക അകലം പാലിച്ച് ഉത്തരവാദിത്വങ്ങളിൽ നിന്നും കൈകഴുകി.
ജനത്തിനുമുന്നിൽ മാസ്കിട്ട് പ്രത്യക്ഷപ്പെടും എന്നായിരുന്നു കേരളകൗമുദിയിലെ തലവര എന്ന പോക്കറ്റ് കാർട്ടൂണിലെ കമന്റ്. രാജ്യമൊട്ടാകെ ഇത്തരം മുറവിളികൾ ഉയർന്നിട്ടും പ്രതികരിക്കാതെ മാറിനിന്ന സർക്കാർ സുപ്രീം കോടതിയുടെ രൂക്ഷവിമർശനത്തിനൊടുവിൽ നയം മാറ്റാൻ നിർബന്ധിതമായി. കോടതിയുടെ തല്ലിനെത്തുടർന്നാണെങ്കിലും സർക്കാരിന്റെ ഈ തലോടൽ ജനത്തിന് ആശ്വാസം നൽകുന്നതായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |