കോട്ടയം : ദേശീയ ഹരിത ട്രൈബൂണലിന്റെ ഉത്തരവ് മറികടന്ന് ദുരന്ത നിവാരണത്തിൽപ്പെടുത്തി മീനച്ചിലാറിൽ നടന്നുവന്ന നിർമാണ പ്രവർത്തനങ്ങൾ നിറുത്തി. കേരളകൗമുദി വാർത്തകളെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് ആറ്റ് തീരത്തെ മരങ്ങൾ പിഴുതുമാറ്റുന്നത് നിറുത്താൻ ഉന്നത ഉദ്യോഗസ്ഥർ കരാറുകാരനോട് നിർദ്ദേശിക്കുകയായിരുന്നു. മീനച്ചിലാറ്റിലെ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ഹരിത ട്രൈബൂണൽ ആവശ്യപ്പെട്ടിട്ടും ഇതു മറികടന്ന് ഡി.പി.ആറില്ലാതെ നിർമാണം തുടരുകയായിരുന്നു.
ശാസ്ത്രീയ പഠനം വേണം : ഇസ്കഫ്
പടിഞ്ഞാറൻ മേഖലയിലെ വെള്ളപ്പൊക്ക കാരണം മീനച്ചിലാറിന്റെ ചുമലിൽ ആരോപിക്കുന്നത് ശരിയല്ലന്നും ആവശ്യമായ പഠനം നടത്തിയേ വെള്ളപ്പൊക്ക നിർമ്മാർജ്ജന പ്രവൃത്തികൾ നടപ്പിലാക്കാവൂ എന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോ-ഓപ്പറേഷൻ ആന്റ് ഫ്രണ്ട്ഷിപ്പ് (ഇസ്കഫ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പ്രശാന്ത് രാജൻ ആവശ്യപ്പെട്ടു. ചെറിയ തോടുകൾ നികന്നതും വീടുകൾ നിർമ്മിക്കുന്നതിന് പറമ്പുകളിലെ
ജലസംഭരണികൾ നികത്തിയതും വൻകിട റിസോർട്ടുകൾ ഉൾപ്പെടെയുള്ള നിർമ്മിതികൾക്ക് പാടശേഖരങ്ങൾ നികത്തിയതും വെള്ളപ്പൊക്കത്തിന്റെ പ്രധാന കാരണങ്ങളാണ്. മീനച്ചിലാറിലെ കൈയേറ്റം തിട്ടപ്പെടുത്തി ആറിന് വീതി കൂട്ടണമെന്ന കോടതി ഉത്തരവ് ആദ്യം നടപ്പാക്കണം. വിദഗ്ദ്ധ സമിതി രൂപീകരിച്ചേ മറ്റു പ്രവൃത്തികൾ ചെയ്യാവൂ .ഇത് സംബന്ധിച്ച് റവന്യു മന്ത്രിക്ക് നിവേദനം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
കളക്ടർ യോഗം വിളിക്കണം
പരിസ്ഥിതി സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗം ജില്ലാ ഭരണകൂടം അടിയന്തരമായി വിളിച്ച ശേഷമേ മീനച്ചിലാറ്റിലെ നിർമാണ പ്രവർത്തനങ്ങൾ തുടരാവൂ എന്ന് വിവിധ പരിസ്ഥിതി സംഘടനാ നേതാക്കൾ ആവശ്യപ്പെട്ടു.
കേരളകൗമുദി ലേഖകന് ഭീഷണി
മീനച്ചിലാറ്റിലെ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിച്ച കേരളകൗമുദി ലേഖകന് ഫോണിലൂടെ ഭീഷണി. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |