അടൂർ : കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അടൂർ മണ്ഡലത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇന്നലെ ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വിലയിരുത്തി. വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് ഇതിൽ പല പദ്ധതികളുടേയും പൂർത്തീകരണത്തിന് തടസമെന്ന് യോഗം വിലയിരുത്തി. പ്രത്യേകിച്ചും വിവിധ റോഡുകളുടെ പുനർ നിർമ്മാണത്തിന് തടസം വാട്ടർ അതോറിറ്റിയുടെ മെല്ലെപോക്കാണെന്നായിരുന്നു പ്രധാന ആരോപണം. ബന്ധപ്പെട്ട വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെകൂടി പങ്കെടുപ്പിച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ തിരുവനന്തപുരത്തെ ചേംബറിൽ ഇന്ന് വീണ്ടും യോഗം ചേരും. കിഫ്ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗമായിരുന്നു ഇന്നലെ ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറിൽ നടന്നത്. കെ. യു. ജെനീഷ് കുമാർ എം.എൽ. എ യും യോഗത്തിൽ പങ്കെടുത്തു. കൂടൽ - ആനയടി റോഡ്, ഏഴംകുളം - കൈപ്പട്ടൂർ റോഡ്, അടൂർ - തുമ്പമൺ റോഡ്, അടൂർ നഗരത്തിലെ ഇരട്ടപ്പാലങ്ങൾ, പറക്കോട് - ചിരണിക്കൽ റോഡ്, പന്തളം ബൈപാസ്, അടൂർ റിംഗ് റോഡ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ കാലതാമസമാണ് പ്രധാനമായും വിലയിരുത്തിയത്. ഇതിൽ ഏറിയപങ്കും വാട്ടർ അതോററ്റിയുടെ പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കാത്തതുവഴിയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടി. എന്നാൽ പൈപ്പ് ലൈനുകൾ ഇല്ലാത്ത അടൂർ റിംഗ് റോഡ് പദ്ധതി ഉൾപ്പെടെയുള്ളവയുടെ മെല്ലെപോക്ക് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉത്തരംമുട്ടി. യോഗത്തിൽ ആനയടി - കൂടൽ റോഡിന്റെ ടാറിംഗ് ആരംഭിക്കുന്നതിന് തീരുമാനമെടുത്തു. 18ന് പഴകുളം ഭാഗത്തുനിന്നും 25ന് കൂടൽ ഭാഗത്തുനിന്നും ടാറിംഗ് ആരംഭിക്കും. കെ. യു. ജിനേഷ് കുമാർ എം. എൽ. എ ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉന്നയിച്ചത്. 35 കിലോമീറ്റർ ദൈർഘ്യം വരുന്ന അനയടി - കൂടൽ റോഡിന്റെ വികസനത്തിന് തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനായി 2.08 ലക്ഷ രൂപ വൈദ്യുതി ബോർഡിൽ അടച്ചിട്ടും നടപടി ഉണ്ടായില്ലെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |