അഞ്ചൽ: ടിക് ടോക്ക് വീഡിയോ നവമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അഞ്ചലിൽ രണ്ടാം ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ യുവാവിനെ പ്രേരിപ്പിച്ചതെന്ന് മരിച്ച യുവതിയുടെ അമ്മയുടെ വെളിപ്പെടുത്തൽ. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെയാണ് അഞ്ചൽ ഇടമുളയ്ക്കൽ തുമ്പികുന്ന് ഷാൻ മൻസിലിൽ ആതിരയെ (28) ഭർത്താവ് ഷാനവാസ് തലയിൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ബുധനാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു. ആതിരയുടെയും രണ്ടാം വിവാഹമാണ്. നാല്പതു ശതമാനം പൊള്ളലേറ്റ ഷാനവാസ് മെഡിക്കൽ കോളേജിൽ പൊലീസ് കാവലിലാണ്.
ആശുപത്രിയിലെത്തിയ അടൂർ മണ്ണടി സ്വദേശിയായ അമ്മയോട് മരിക്കും മുമ്പ് ആതിര നടത്തിയ വെളിപ്പെടുത്തൽ പൊലീസിൽ അറയിച്ചതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
പ്ളമ്പിംഗ്, വയറിംഗ് തൊഴിലാളിയായ ഷാനവാസ് ലോക്ക് ഡൗണിൽ ജോലി ഇല്ലാതെ വീട്ടിലിരിപ്പായിരുന്നു. ഇതിനിടയിൽ ടിക് ടോക്ക് വീഡിയോ നവമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി സ്ഥിരമായി വഴക്കുണ്ടാക്കി. ആതിര ഇത് കാര്യമാക്കാതെ വീണ്ടും ഷെയർ ചെയ്തതോടെയാണ് വഴക്കിനിടയിൽ അടുക്കളയിലിരുന്ന മണ്ണെണ്ണ ഷാനവാസ് തലയിൽ ഒഴിച്ച് തീ കൊളുത്തിയത്. ആദ്യം ഉരച്ച തീപ്പെട്ടിക്കൊള്ളി കെട്ടുപോയി. രണ്ടാമത്തെ കൊള്ളിയിൽ നിന്നാണ് തീപടർന്നത്.
പൊള്ളലേറ്റ വെപ്രാളത്തിൽ ആതിര വീടിന് ചുറ്റും ഓടിയതോടെ ഷാനവാസ് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി. ബഹളം കേട്ടെത്തിയ അയൽവാസികളാണ് തീ അണച്ചത്.
ഇരുവരെയും പൊലീസ് വന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഫോറൻസിക് വിഭാഗം കഴിഞ്ഞ ദിവസം വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ആതിരയുടെ മൃതദേഹം കൊവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റുമോർട്ടം നടത്തി ഇന്നലെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അടൂർ മണ്ണടിയിൽ ആതിരയുടെ കുടുംബവീട്ടിൽ സംസ്കരിച്ചു.
ഒളിച്ചോടി രണ്ടാം വിവാഹം
ഭർതൃഗൃഹത്തിൽ വയറിംഗ് ജോലിക്ക് വന്ന രണ്ട് കുട്ടികളുടെ പിതാവായ ഷാനവാസുമായി ആതിര പ്രണയത്തിലാവുകയും രണ്ടു വർഷം മുമ്പ് ഒളിച്ചോടുകയുമായിരുന്നു. ആദ്യ വിവാഹത്തിൽ ആതിരയ്ക്കും രണ്ട് കുട്ടികളുണ്ട്. ഇടമുളയ്ക്കൽ പഞ്ചായത്തിലെ തുമ്പികുന്നിലെ വാടകവീട്ടിലാണ് ഇവർ താമസിച്ചുവന്നത്. ഈ ബന്ധത്തിൽ നാലുമാസം പ്രായമായ കുട്ടിയുമുണ്ട്. ഷാനവാസിന്റെ ആദ്യ വിവാഹത്തിലെ രണ്ട് കുട്ടികളും ഇവർക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ഷാനവാസിന്റെ ആദ്യ ഭാര്യയും മറ്റൊരാൾക്കൊപ്പം ഒളിച്ചോടുകയായിരുന്നു.
ആതിര സംഭവ ദിവസം ഉച്ചയ്ക്കും അമ്മയെ ഫോണിൽ വിളിച്ചിരുന്നു. രണ്ടാം വിവാഹം നിയമപരമല്ല.
ഷൈജുനാഥ്
സി.ഐ, അഞ്ചൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |